ന്യൂഡൽഹി: വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐ.എ.എസ് ഓഫീസറാണ് അരുൺ ഗോയൽ. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര കഴിഞ്ഞ മെയ്യിൽ വിരമിച്ചിരുന്നു. ഇതേത്തുടർന്ന് ആറുമാസമായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഒരംഗത്തിന്റെ ഒഴിവ് നിലനിൽക്കുകയായിരുന്നു.
ഈ ഒഴിവിലേക്കാണ് അരുൺ ഗോയലിനെ നിയമിച്ചത്. ഡിസംബറിൽ ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുൺ ഗോയലിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന് കീഴിൽ ഘന വ്യവസായം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2022 ഡിസംബർ 31 വരെ അരുൺ ഗോയലിന് കാലാവധി ഉണ്ടായിരുന്നെങ്കിലും, നവംബർ 18 ന് വോളണ്ടറി റിട്ടയർമെന്റ് സ്വീകരിക്കുകയായിരുന്നു.
2027 ഡിസംബർ വരെ അരുണ്‍ ഗോയലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി പ്രവർത്തനകാലാവധിയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിലവിലെ മറ്റംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |