കൊച്ചി: കൊച്ചിയിൽ വച്ച് മോഡലിനെ കാറിൽ പീഡിപ്പിച്ച കേസിൽ പ്രതികളുടെയും ഇരയുടെയും മൊബൈൽഫോണുകളുടെ പരിശോധന തുടങ്ങി. കാൾ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് തെരയുന്നത്. പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തിയോ എന്ന സംശയത്തെത്തുടർന്നാണിത്. ഫോണുകൾ വിദഗ്ദ്ധപരിശോധനയ്ക്ക് അയക്കുന്ന കാര്യവും പരിഗണിക്കുന്നു.
ഡി.ജെ പാർട്ടിക്കുശേഷം യുവതിക്ക് മദ്യംനൽകിയ ഹോട്ടലിലെ ജീവനക്കാരെയും എറണാകുളം സൗത്ത് പൊലീസ് ചോദ്യംചെയ്തു. ഹോട്ടലിലെ ഡി.ജെ പാർട്ടി സംഘാടകരെക്കുറിച്ചും ലഹരി ഇടപാടുകളെക്കുറിച്ചും പതിവ് ഇടപാടുകാരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എ.സി.പി കെ.രാജ്കുമാർ നേരിട്ടാണ് അന്വേഷണം. വേറെ ചിലർ കൂടി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്.
സംഭവത്തിലെ നാലാംപ്രതിയായ രാജസ്ഥാൻകാരി ഡിംപിൾ ലാമ്പ കുറച്ചുനാളായി കൊച്ചിയിൽ ഫാഷൻ ഷോകളിലെയും മറ്റും പതിവ് സാന്നിദ്ധ്യമായിരുന്നു. ഇവരുടെ ചിത്രങ്ങൾ വച്ച ബ്രോഷറുകളും ഡിജിറ്റൽ ഇമേജുകളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡിംപിളും ഇരയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടുകയാണ് പൊലീസ്.
പ്രതികളിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |