കൊല്ലം: ആദ്യ വിവാഹബന്ധങ്ങൾ നിലനിൽക്കെ രണ്ടാം വിവാഹം കഴിച്ച കേസിൽ സ്ത്രീയ്ക്ക് ജീവനാംശവും പാർപ്പിട സൗകര്യവും നൽകാനുണ്ടായ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.
തെക്കുംഭാഗം പാറശേരിൽ വീട്ടിൽ ചന്ദ്രബാബു ആദ്യ വിവാഹബന്ധം നിലനിൽക്കെ ശിവഗിരി മഠത്തിൽ വച്ച് വിദ്യ പുഷ്പനെ വിവാഹം കഴിച്ചു. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതെന്നാരോപിച്ച് വിദ്യ നൽകിയ ഹർജിയിൽ പ്രതിമാസം 6000 രൂപ ജീവനാംശവും പാർപ്പിട സൗകര്യവും നൽകാൻ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചന്ദ്രബാബുവാണ് അപ്പീൽ സമർപ്പിച്ചത്.
2013ൽ വിദ്യ നൽകിയ ഹർജിയിൽ ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് കൊല്ലം അഡിഷണൽ ജില്ലാ കോടതിയും ശരിവച്ചിരുന്നു. തുടർന്ന് ചന്ദ്രബാബു സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേസ് വീണ്ടും വാദം കേട്ടപ്പോഴാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എം.ബി.സ്നേഹലത അപ്പീൽ തള്ളി ഉത്തരവായത്.
ഇരു കക്ഷികളുടെയും പൂർവ വിവാഹബന്ധം ശിഥിലമായിരുന്നുവെന്നും വിവാഹ ബന്ധം വേർപെടുത്താനുള്ള ഹർജികൾ നിലനിൽക്കെയാണ് രണ്ടാം വിവാഹം നടന്നതെന്നും അംഗീകരിച്ചാണ് കോടതി അപ്പീൽ തള്ളിയത്. വിദ്യ പുഷ്പന് വേണ്ടി അഡ്വ.ധീരജ് രവി കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |