തിരുവനന്തപുരം: എട്ടുപേർ ഓടേണ്ട ട്രാക്കിൽ 32 പേരെ ഓടിച്ച സംഭവത്തിൽ ഒളിമ്പ്യൻ കെ.എം. ബീനമോൾ റവന്യൂ ജില്ലാ സ്കൂൾ കായിമേള അധികൃതരോട് കയർത്തു. കുട്ടികളുടെ ബാഹുല്യവും ഗ്രൗണ്ടിലെ സമയപരിമിതിയും കാരണമാണ് ഇത്തരത്തിൽ മത്സരം നടത്തേണ്ടിവന്നതെന്നാണ് അധികൃതരുടെ വാദം. മകന്റെ മത്സരം കാണാൻ എത്തിയതായിരുന്നു ബീനമോൾ. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ മത്സരത്തിലായിരുന്നു അപ്രതീക്ഷിത സംഭവം. ഈ ഇനത്തിൽ മത്സരിച്ച ബീനമോളുടെ മകൻ അശ്വിൻ വി. ജോർജിന് മത്സരത്തിനിടെ വീണ് പരിക്കേറ്റിരുന്നു. വലതുകൈയിലെ വിരലുകൾക്ക് പരിക്കേറ്റ് മുന്ന് തുന്നലുകളിടേണ്ടിവന്നു. എന്നിട്ടും ചോരയൊലിക്കുന്ന കൈയുമായി അശ്വിന് അഞ്ചാമതായി ഫിനിഷ് ചെയ്യാനായി. ക്രൈസ്റ്റ് നഗർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വിൻ. ഇന്നലെ നടന്ന ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിൽ പരിക്കേറ്റ കൈയുമായി പങ്കെടുത്ത അശ്വിൻ വെള്ളി മെഡൽ നേട്ടവുമായാണ് മടങ്ങിയത്. കാര്യവട്ടം എൽ.എൻ.സി.പി ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങൾ വൈകിട്ട് 4.30ന് മുമ്പ് പൂർത്തിയാക്കി ഗ്രൗണ്ട് ഇന്ത്യൻ താരങ്ങൾക്കും മറ്റുമായി പരിശീലനത്തിന് വിട്ടുനൽകേണ്ടതുണ്ട്. ഇതാണ് കൂടുതൽ കുട്ടികളെ ഓരോ ഇനങ്ങളിലും മത്സരിപ്പിക്കേണ്ടിവരുന്നതെന്ന് സംഘാടകർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |