കൊച്ചി: ബാലനീതി നിയമപ്രകാരം പ്രായം കണക്കാക്കാൻ ആധാർ കാർഡ് മതിയായ രേഖയല്ലെന്നും സ്‌കൂൾ സർട്ടിഫിക്കറ്റോ തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റോ വേണമെന്നും ഹൈക്കോടതി. 13 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അസാം സ്വദേശിയായ യുവാവ് തനിക്ക് 16 വയസേ ഉള്ളൂവെന്നതിനാൽ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
പീരുമേട്ടിലെ എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന പ്രതി സമീപത്തെ വീട്ടിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ജൂൺ ഒന്നിനാണ് സംഭവം. മൂന്നിന് പ്രതി അറസ്റ്റിലായി. തുടർന്നാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഇയാളുടെ ആധാർ കാർഡിൽ ജനനത്തീയതി 2006 ജനുവരി 2 ആണ്. ഇതനുസരിച്ച് തനിക്ക് 16 വയസാണെന്നും കുട്ടിയാണെന്ന് പരിഗണിച്ച് ബാലനീതി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു. ഇതിനെ പ്രോസിക്യൂഷൻ എതിർത്തു. പ്രതിയുടെ ജനനത്തീയതി 2003 ഫെബ്രുവരി 13 ആണെന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി. ഇയാൾ വിവാഹിതനാണെന്നും 19 വയസുണ്ടെന്നും വിശദീകരിച്ചു.
ബാലനീതി നിയമപ്രകാരം പ്രതിയുടെ പ്രായം ഉറപ്പിക്കാൻ ആധാർ കാർഡല്ല, സ്കൂൾ സർട്ടിഫിക്കറ്റോ തദ്ദേശ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റോ വേണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ടു രേഖകളുടെയും അഭാവത്തിൽ പ്രായം നിർണയിക്കാനുള്ള മെഡിക്കൽ പരിശോധനയാണ് നിയമത്തിൽ പറയുന്നതെന്നും വ്യക്തമാക്കി. തുടർന്ന് പ്രതിക്ക് പ്രായപൂർത്തിയായതാണെന്ന് വിലയിരുത്തി ജാമ്യാപേക്ഷ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |