ആലുവ: ഓൺലൈൻ വഴി ഫുൾ ടൈം, പാർട്ട് ടൈം ജോലി, വീട്ടിലിരുന്ന് ജോലി എന്നിങ്ങനെ വാഗ്ദാനങ്ങളുമായി തട്ടിപ്പുസംഘങ്ങൾ വിളയാടുന്നതിനിടെ
ജാഗ്രതാ മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ്. നെറ്റ് കണക്ഷനുള്ള മൊബൈൽ ഫോൺ മാത്രം മതി ദിവസേന ആയിരങ്ങൾ സമ്പാദിക്കാമെന്ന മെസേജിൽ വീണാൽ കൈയിലിരിക്കുന്ന പണവും മാനവും പോകും. ഇത്തരം പരാതികളുമായി റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
പ്രശസ്ത ഓൺലൈൻ വ്യാപാര സൈറ്റുൾപ്പടെയുള്ള കമ്പനികളുടെ പേരിലാണ് തട്ടിപ്പ്. നൂറു മുതൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ടവർ നിരവധിയാണ്.
തട്ടിപ്പ് രീതി
മോഹന വാഗ്ദാനങ്ങളുമായി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന സന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വാട്‌സാപ്പ് നമ്പറിലേക്കെത്തും. ഇതിലൂടെ വ്യാജ വെബ്സൈറ്റ് പരിചയപ്പെടുത്തും. ലാഭങ്ങളുടെ കണക്ക് വിശദീകരിച്ച് മാസങ്ങൾ കൊണ്ട് ലക്ഷാധിപതിയാകുമെന്നാണ് വാഗ്ദാനം.
വില്പനയ്ക്ക് വച്ച നിരവധി ഉത്പന്നങ്ങളുടെ തട്ടിപ്പുകാരുടെ വെബ്സൈറ്റിൽ കാണാം. അത് ചെറിയ തുക കൊടുത്ത് വാങ്ങി അവിടെ തന്നെ നിക്ഷേപിക്കണം. ഇവ മറ്റൊരാൾ വാങ്ങുമ്പോഴുള്ള വമ്പൻ കമ്മിഷനാണ് ഓഫർ. ചെറിയ തുകയ്ക്ക് ഉത്പന്നങ്ങൾ വാങ്ങി പരീക്ഷിക്കുമ്പോൾ നല്ലൊരു സംഖ്യ തിരകെ ലഭിക്കും. നിങ്ങൾ ലോഗിൻ ചെയ്തു നിർമിച്ച വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടിൽ കാണിക്കും. ഈ മെസേജ് അയച്ചാണ് തട്ടിപ്പു കമ്പനികൾ വിശ്വാസ്യത പിടിച്ചുപറ്റുന്നത്. ഇതോടെ വലിയ തുകയ്ക്ക് സാധനങ്ങൾ വാങ്ങി അവിടെത്തന്നെ നിക്ഷേപിക്കും. കമ്മീഷൻ ഉൾപ്പെടെയുള്ള നല്ലതുക വെബ്‌സൈറ്റ് അക്കൗണ്ടിൽ കാണിക്കും.
അരമണിക്കൂറിനുള്ളിൽ നിശ്ചിത രൂപയുടെ ഉത്പന്നങ്ങൾ വാങ്ങിയാൽ വൻ ലാഭമെന്ന ഓഫർ വരും. ഉടൻ തന്നെ ലക്ഷങ്ങൾ മുടക്കി സാധനങ്ങൾ വാങ്ങി നിക്ഷേപിച്ചവരുമുണ്ട്. കമ്മീഷനായി ലഭിച്ച തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴാണ് കെണി മനസിലാകുന്നത്. ചിലപ്പോൾ ഇത്തരം സൈറ്റുകൾ തന്നെ അപ്രത്യക്ഷമാകും. മറ്റു ചിലതിൽ കമ്മീഷനായി കിട്ടിയ തുകയും കാണാൻ കഴിയില്ല. നമ്പറുകളിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ നിലവിലില്ലെന്നാകും മറുപടി.
പരാതികൾ പെരുകുന്നു
ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ കുറവല്ല
മുന്നറിയിപ്പുമായി പൊലീസ്
വലയൊരുക്കുന്നത് വൻ കമ്മീഷൻ വാഗ്ദാനം ചെയ്ത്
ജോലി വാഗ്ദാനം ചെയ്തുള്ള ഇത്തരം തട്ടിപ്പുകളെ ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകും.
വിവേക് കുമാർ
ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |