തിരുവനന്തപുരം: കാടും പടലുമിളക്കി വന്ന ചുഴലിക്കാറ്റ് പൊടുന്നനെ നിലച്ചു. സംസ്ഥാന കോൺഗ്രസിലെ തരൂർ-സതീശൻ പോരിന് താത്കാലിക വിരാമം. പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ഇന്നലെ തരൂർ വിഷയം പരാമർശിച്ചില്ല. കെ.പി.സി.സി അച്ചടക്ക സമിതി ഇന്നലെ യോഗം ചേർന്നെങ്കിലും, സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകൂട്ടി അറിയിച്ച വാർത്താസമ്മേളനം അവസാനനിമിഷം മാറ്റിവച്ചു. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് സമരത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നവരെ കാണാൻ പോകേണ്ടതിനാലാണിതെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.
കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. കോഴിക്കോട് ഡി.സി.സിയുടെ പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിനാണ് അദ്ദേഹം എത്തുന്നതെങ്കിലും, എല്ലാ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. തരൂരിന്റെ മലബാർ സന്ദർശനവും ചർച്ചയാവും. തരൂരിന്റെ മലബാർ പര്യടനത്തിന് അനാവശ്യ പ്രാമുഖ്യം കിട്ടാൻ കാരണം, യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻവാങ്ങിയതാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വം. തരൂർ വിഷയത്തിൽ പരസ്യമായ അഭിപ്രായ പ്രകടനം കെ.പി.സി.സി അദ്ധ്യക്ഷൻ വിലക്കിയിട്ടും, പ്രതിപക്ഷ നേതാവ് ബലൂൺ പരാമർശം നടത്തി തരൂരിനെ പരോക്ഷമായി ആക്രമിച്ചതും പിഴവായി. ഇത്തരം വീഴ്ചകൾ സംഭവിക്കാതെ പരമാവധി സംയമനം പാലിക്കുകയെന്ന നിലപാടിലാണ് നേതൃത്വം ഇപ്പോൾ. തരൂരിന്റെ പര്യടനത്തിന് വലിയ വാർത്താപ്രാധാന്യം കിട്ടുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത് തിരുവനന്തപുരം ജില്ലക്കാരനായ ഒരു മുൻ എം.എൽ.എയാണെന്ന ധാരണ നേതൃത്വത്തിൽ പലർക്കുമുണ്ട്. ആ ചൂണ്ടയിൽ കൊത്തിയത് മൗഢ്യമായിപ്പോയെന്ന് നേതാക്കൾ കരുതുന്നു. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം അമ്പും വില്ലും തൊടാതെ നടത്തിയ പരാമർശം ഇതിന്റെ തെളിവാണ്.
മലബാർ പര്യടനം വഴി ആദ്യ ലക്ഷ്യം നേടാൻ കഴിഞ്ഞതാണ് ശശി തരൂരിന്റെ വിജയം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരത്തിനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുമെന്നുമുള്ള സൂചന അദ്ദേഹം നൽകി. മുസ്ലിം ലീഗിന്റെയും ക്രിസ്ത്യൻ മതമേലദ്ധ്യക്ഷരുടെയും പിന്തുണയും ചെറുതല്ല. മന്നം ജയന്തി സമ്മേളനത്തിലേക്ക്ക്ഷണിക്കപ്പെട്ടതും അനുകൂല ഘടകമായി തരൂർ പക്ഷം വിലയിരുത്തുന്നു. സുധാകരനും തരൂരും നാളെ ഒരേ വേദിയിൽ, പ്രൊഫ.കോൺഗസ് സമാപന സമ്മേളനത്തിൽ വി.ഡി.സതീശനും കൊച്ചി: കേരള രാഷ്ട്രീയത്തിൽ സജീവമാകാനുള്ള ശശി തരൂരിന്റെ നീക്കങ്ങൾ കോൺഗ്രസിൽ പ്രകമ്പനം സൃഷ്ടിക്കുന്നതിനിടെ, അദ്ദേഹം പങ്കെടുക്കുന്ന എറണാകുളത്തെ ആദ്യ സമ്മേളനം നാളെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്കൊപ്പം.തരൂർ ദേശീയ പ്രസിഡന്റായ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സുധാകരൻ എത്തുന്നത്. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. മുഖ്യ പ്രഭാഷകൻ തരൂരാണ്. മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ചതിനു ശേഷം, ആദ്യമായാണ് ഇരുവരും ഒരു വേദിയിൽ. വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടകൻ. തുടക്കം മുതൽ ഒടുക്കംവരെ തരൂർ സമ്മേളനത്തിലുണ്ടാവുമെന്നാണ് സൂചന. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും പങ്കെടുക്കുന്നുണ്ട്.
ഐ.ടി, ആരോഗ്യം, ബിസിനസ് തുടങ്ങിയ മേഖലകളിൽ ആയിരങ്ങൾ പ്രവർത്തിക്കുന്ന കൊച്ചിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ തരൂരിന് കഴിയുമെന്നത് ഒരു വിഭാഗം നേതാക്കളെ അസ്വസ്ഥരാക്കുന്നു. സംഘടന എ.ഐ.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ കോൺഗ്രസ് ജില്ലാനേതൃത്വം തരൂരിന്റെ വരവിൽ വിയോജിപ്പ് അറിയിച്ചിട്ടില്ല. സമ്മേളനത്തിന് രാഷ്ട്രീയമില്ലെന്നും ,തരൂരിന് കളമൊരുക്കൽ ലക്ഷ്യമല്ലെന്നും പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.
''ശശി തരൂരുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഞങ്ങൾ ഇടപെടുന്നില്ല. ദേശീയ പ്രസിഡന്റെന്ന നിലയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.""
-ഡോ.എസ്.എസ്. ലാൽ, സംസ്ഥാന പ്രസിഡന്റ്, ഓൾ ഇന്ത്യ പ്രൊഫ. കോൺഗ്രസ്
''ശശി തരൂർ ഉൾപ്പെടെ ആരെയും മാറ്റിനിറുത്തുന്ന സമീപനമില്ല.അങ്ങനെതോന്നിയാൽ ഇടപെടേണ്ടത് നേതൃത്വമാണ്.""
-ബെന്നി ബെഹനാൻ എം.പി
തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം: താരിഖ് അൻവർ
കോഴിക്കോട് : ശശി തരൂരിന് കേരളത്തിൽ ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ . എന്നാൽ അതത് പാർട്ടി ഘടകങ്ങൾ അറിയണം. ഡി.സി.സിയെ അറിയിക്കണം. എം.കെ രാഘവന്റെ പരാതി കിട്ടിയിട്ടില്ല. കിട്ടിയാൽ പരിശോധിക്കുമെന്നും ഡി.സി.സി ഓഫീസ് തറക്കല്ലിടൽ ചടങ്ങിന് കോഴിക്കോട്ടെത്തിയ അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |