ന്യൂഡൽഹി:ഇന്ത്യൻ ഭരണഘടന പുരോഗമനപരമായ വീക്ഷണങ്ങളാൽ പേര് കേട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വളരുന്ന സമ്പദ്ഘടനയും അന്താരാഷ്ട്ര പ്രതിച്ഛായയും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. എല്ലാ വെല്ലുവിളികളെയും നേരിട്ട് പൂർണ്ണ ശക്തിയോടെ ഇന്ത്യ മുന്നോട്ട് പോകുകയാണ്. ഈ വിജയത്തിന് പിന്നിൽ നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയുടെ ആമുഖത്തിലെ ഞങ്ങൾ ജനങ്ങൾ എന്നത് ഒരു ആഹ്വാനവും വിശ്വാസവും പ്രതിജ്ഞയുമാണ്. ഭരണഘടനയുടെ ആത്മാവ് ലോകത്തെ ജനാധിപത്യത്തിന്റെ മാതാവുമാണ്. ഭരണഘടനയിലെ ആദർശങ്ങളും ജനപക്ഷ നയങ്ങളും രാജ്യത്തെ പാവപ്പെട്ടവരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നു. സാധാരണ പൗരന്മാർക്ക് പ്രാപ്യമായ നിയമങ്ങളാണ് നിർമ്മിക്കുന്നത്.നീതി നടപ്പാക്കാൻ ജുഡീഷ്യറി നിരവധി നടപടികൾ സ്വീകരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ അടുത്ത 25 വർഷത്തെ വികസനത്തിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. ഈ സമയത്ത് രാജ്യത്തോടുള്ള കടമയാണ് പ്രഥമ മന്ത്രം. ഇന്ത്യ ജി - 20 അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയാണ്. ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സ്വത്വത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു.
കോടതികൾ ജനങ്ങളിലേക്ക് എത്തേണ്ട കാലമാണിതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. കൊളോണിയൽ കാലത്തെ കോടതികൾ സാമൂഹ്യ നീതി ഉറപ്പാക്കിയിരുന്നില്ല. സമത്വമാണ് നമ്മുടെ ഭരണഘടനയുടെ ആശയം. നീതിക്കായി ജനങ്ങൾ കോടതിയിൽ എത്തുന്നതിന് പകരം കോടതികൾ ജനങ്ങളിലേക്കെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇ - കോടതി പദ്ധതിയിൽ നടപ്പാക്കുന്ന വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, ജസ്റ്റിസ് മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, വെബ്ബ് സൈറ്റുകൾ എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |