ലണ്ടൻ : ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയെ മരണത്തിന് ഏതാനും മാസങ്ങൾ മുമ്പ് ഗുരുതര രോഗം പിടികൂടിയിരുന്നതായി വെളിപ്പെടുത്തൽ. രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സുഹൃത്ത് ഗൈൽസ് ബ്രാൻഡെർത്തിന്റേതാണ് വെളിപ്പെടുത്തൽ. താൻ രചിച്ച ' എലിസബത്ത്: ആൻ ഇന്റിമേറ്റ് പോട്രെയ്‌റ്റ് " എന്ന രാജ്ഞിയുടെ ജീവചരിത്ര പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.
രാജ്ഞിയുടെ മരണം അസ്ഥി മജ്ജ കാൻസറിന്റെ അപൂർവ രൂപമായ മൈലോമ ബാധിച്ചാണെന്ന് ബുക്കിൽ പറയുന്നു. എന്നാൽ പ്രായാധിക്യം മൂലമാണ് രാജ്ഞി മരിച്ചതെന്നാണ് ഔദ്യോഗിക രേഖകളിൽ. അവസാന നാളുകളിൽ രാജ്ഞിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പല ഔദ്യോഗിക പരിപാടികളിലും ഇക്കാരണം മുൻനിറുത്തി രാജ്ഞി വിട്ടുനിന്നിരുന്നു.
രാജ്ഞിയെ ബാധിച്ച കാൻസറായിരുന്നു ഇതിന് കാരണമെന്ന് ഗൈൽസ് പറയുന്നു. രാജ്ഞി ഏറെ ക്ഷീണിതയായിരുന്നെന്നും ഭാരം പെട്ടെന്ന് കുറഞ്ഞെന്നും ഗൈൽസ് ചൂണ്ടിക്കാട്ടുന്നു. അസ്ഥികളിലെ വേദനയാണ് മൈലോമയുടെ പ്രധാന ലക്ഷണം. ഇടുപ്പെല്ലിലും നടുവിലും അതികഠിനമായ വേദനയുണ്ടാകും.
ഈ രോഗത്തിന് പ്രതിവിധിയില്ലെങ്കിലും പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനും അസ്ഥികൾ ക്ഷയിക്കുന്നത് തടയാനും വേദനകളുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്ന മരുന്നുകളുണ്ട്.
ഇത് രോഗികളെ മാസങ്ങൾ മുതൽ 2 - 3 വർഷങ്ങൾ വരെ അതിജീവിക്കാൻ സഹായിക്കുന്നു. വേദനയ്ക്കും ക്ഷീണത്തിനുമിടെയിലും തിരക്കോടെയിരിക്കാൻ രാജ്ഞി താത്പര്യപ്പെട്ടിരുന്നു. അധികാരത്തിലെത്തി 70 വർഷം തികഞ്ഞതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ജൂണിൽ നടന്നപ്പോഴും ആരോഗ്യകാരണങ്ങൾ കൊണ്ട് രാജ്ഞി പ്രധാന പരിപാടികൾ പലതും ഒഴിവാക്കിയിരുന്നു. ബുക്കിലെ പരാമർശം സംബന്ധിച്ച് ബക്കിംഗ്‌ഹാം പാലസിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. ബുക്ക് ഉടൻ വിപണിയിലെത്തും. സെപ്റ്റംബർ 8ന് 96ാം വയസിലാണ് രാജ്ഞി അന്തരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |