പ്രാഗ് : രണ്ട് വർഷത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ ആഘോഷ പൂർവമായ ഒരു ക്രിസ്മസ് സീസണെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. പാശ്ചാത്യ രാജ്യങ്ങളിലും മറ്റും നാളെ മുതൽ ഗംഭീരമായ വർണാലങ്കാരങ്ങളോട് കൂടിയ ക്രിസ്മസ് ട്രീകൾ തലയുയർത്തി നിൽക്കുന്നത് കാണാം. ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് നഗരത്തിലെ ക്രിസ്മസ് ആഘോഷങ്ങൾ ഏറെ പ്രശസ്തമാണ്. നിരവധി സഞ്ചാരികളാണ് ക്രിസ്മസ് സീസണിൽ പ്രാഗിലെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രാഗിലെ മദ്ധ്യകാലഘട്ട വാസ്തുവിദ്യയോട് കൂടിയ ഓൾഡ് ടൗൺ സ്ക്വയറിൽ 80 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരങ്ങൾ തെളിയിക്കുന്ന ലൈറ്റിംഗ് ആഘോഷവും ക്രിസ്മസ് മാർക്കറ്റിന്റെ ഉദ്ഘാടനവും നടന്നത്. കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം ആയിരക്കണക്കിന് പേരാണ് ഇത് കാണാനൊത്തുകൂടിയത്.
ക്രിസ്മസ് മാർക്കറ്റിലെ 80 സ്റ്റാളുകളിലായി ഹാൻഡ് മെയ്ഡ് ക്രിസ്മസ് അലങ്കാര വസ്തുക്കളും ലഭിക്കും.
ജനുവരി 6 വരെയാണ് ഇവിടുത്തെ ക്രിസ്മസ് ട്രീ കാണാനാവുക. അതുവരെ എന്നും പാട്ടും മറ്റ് കലാപരിപാടികളും ഇവിടെ അരങ്ങേറും. ലാത്വിയ, നെതർലൻഡ്സ്, ഹംഗറി, പോളണ്ട്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ കലാകാരൻമാരും ഇവിടെ അണിനിരക്കും.
കൊവിഡ് ഭീതി അകന്നെങ്കിലും ക്രിസ്മസ് ട്രീയുടെ പ്രതാപം പലരും കരുതിയത് പോലെ ഇരട്ടിയായില്ല. ഊർജ പ്രതിസന്ധിയാണ് കാരണം. ക്രിസ്മസ് ട്രീയിലും തെരുവിലുമെല്ലാം അലങ്കാര ബൾബുകളുടെ എണ്ണം കുറയ്ക്കേണ്ടി വന്നു അധികൃതർക്ക്. എങ്കിലും മോടി കുറയാതിരിക്കാൻ അത്യാധുനിക എൽ.ഇ.ഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
വൈൻ, സോസേജ്, മധുര പലഹാരങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ നിറഞ്ഞ ക്രിസ്മസ് മാർക്കറ്റിലും കൂടുതൽ ഊർജ ക്ഷമതയുള്ള ബൾബുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻ കാലങ്ങളിലേത് പോലെ പകൽ സമയവും ദീപാലങ്കാരങ്ങൾ ഓഫാക്കാതെയിരിക്കില്ല. പകരം ഇത്തവണ വൈകിട്ട് നാല് മുതൽ അർദ്ധരാത്രി വരെ ദീപങ്ങൾ തെളിയിച്ചാൽ മതിയെന്നാണ് സിറ്റി കൗൺസിലിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |