ബ്രൂണോ ഫെർണാണ്ടസ് രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് ഉറുഗ്വേയെ തോൽപ്പിച്ച് പോർച്ചുഗൽ ലോകകപ്പ് പ്രീ ക്വാർട്ടറിൽ
ദോഹ : കഴിഞ്ഞ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ തങ്ങളെ തോൽപ്പിച്ചിരുന്ന ഉറുഗ്വേയോട് പകരം വീട്ടിയ പോർച്ചുഗൽ ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് കടന്നു. കഴിഞ്ഞരാത്രി ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസ് നേടിയ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് പറങ്കിപ്പട ആദ്യ ലോകകപ്പ് ജേതാക്കളെ കരയിച്ചുവിട്ടത്. കഴിഞ്ഞരാത്രി നടന്ന മറ്റൊരു ഗ്രൂപ്പ് എച്ച് മത്സരത്തിൽ ഘാന ദക്ഷിണ കൊറിയയെ തോൽപ്പിച്ചതോടെ ആദ്യ കളിയിൽ കൊറിയയോട് സമനിലയിൽ പിരിഞ്ഞിരുന്ന ഉറുഗ്വേയ്ക്ക് പ്രീ ക്വാർട്ടർ പ്രവേശനം പ്രശ്നമായി മാറിയിട്ടുണ്ട്.
ആദ്യ കളിയിൽ 3-2ന് ഘാനയെ തോൽപ്പിച്ചിരുന്ന പോർച്ചുഗൽ ഉറുഗ്വേയ്ക്കെതിരെ അറ്റാക്കിംഗ് മോഡിലാണ് കളി തുടങ്ങിയത്.ആദ്യ അരമണിക്കൂറോളം പന്ത് നിയന്ത്രിച്ചത് ക്രിസ്റ്റ്യാനോയും കൂട്ടരുമായിരുന്നു.മറുവശത്ത് സുവാരേസിന് പകരം എഡിൻസൺ കവാനിയെ ഫസ്റ്റ് ഇലവനിൽ എത്തിച്ചത് ഉറുഗ്വേയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ചെയ്തില്ല. ആദ്യ പകുതിയിൽ പന്തടക്കത്തിൽ മുന്നിൽ നിന്നെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പോർച്ചുഗലും പിന്നാക്കമായിരുന്നു. ഇപ്പോൾ ഗോളടിച്ചേക്കുമെന്ന് തോന്നിപ്പിക്കുന്നതല്ലാതെ ഉറുഗ്വേ ബോക്സിൽ നുഴഞ്ഞുകയറുന്നതിൽ ക്രിസ്റ്റ്യാനോയും ജാവോ ഫെലിക്സും ബ്രൂണോയും പരാജയപ്പെട്ടു.ഇതിനിടയിൽ കിട്ടിയ നല്ല രണ്ടവസരങ്ങൾ ഉറുഗ്വേ മിഡ്ഫീൽഡർ ബെന്റാംകുർ പാഴാക്കുകയും ചെയ്തു. പോർച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയും അവസരത്തിനൊത്തുയർന്നു.
ആ ഗോൾ ക്രിസ്റ്റ്യാനോയുടേതല്ല
54-ാം മിനിട്ടിൽ ഗ്വിറേറോയുടെ പാസിൽനിന്ന് കിട്ടിയ പന്തുമായി ഓടിക്കയറിയ ബ്രൂണോ ഇടതുവിംഗിൽ നിന്ന് വളച്ചടിച്ച പന്ത് ബോക്സിന് മുന്നിൽ ഹെഡ് ചെയ്യാൻചാടി ഉയർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തലയിൽ തട്ടി വലയിലേക്ക് കയറിയെന്നാണ് ആദ്യം കരുതിയത്. ഗോളാഘോഷത്തിനിടയിൽ തന്റെ തലയിൽ ടച്ചില്ലെന്ന് ക്രിസ്റ്റ്യനോ ബ്രൂണോയോട് പറയുന്നതും കാണാമായിരുന്നു. ആദ്യം റഫറി ക്രിസ്റ്റ്യാനോയുടെ പേർക്ക് അനുവദിച്ച ഗോൾ പിന്നീട് ബ്രൂണോയുടെ പേരിലേക്ക് മാറ്റി.
ബ്രൂണോയാണ് ഹീറോ
ക്രിസ്റ്റ്യാനോയെ 82-ാം മിനിട്ടിൽ പിൻവലിച്ചശേഷം ബ്രൂണോ ആക്രമണത്തിന്റെ ചുക്കാൻ ഏറ്റെടുത്തു. 90-ാം മിനിട്ടിൽ അനുവദിക്കപ്പെട്ട പെനാൽറ്റിയാണ് ബ്രൂണോ രണ്ടാം ഗോളാക്കി മാറ്റിയത്. ബ്രൂണോയുടെ ഒരു മുന്നേറ്റത്തിനിടെ ബോക്സിനുള്ളിൽ ഉറുഗ്വേ ഡിഫൻഡർ ഗിമിനെസിന്റെ കയ്യിൽ പന്തുതട്ടിയതിനാണ് റഫറി വാർ പരിശോധിച്ച് സ്പോട്ട് കിക്ക് വിധിച്ചത്. അവസാനമിനിട്ടുകളിൽ ഗോളെന്നുറപ്പിച്ച രണ്ടവസരങ്ങൾ നിർഭാഗ്യവശാൽ നഷ്ടമായില്ലയിരുന്നെങ്കിൽ ബ്രൂണോയ്ക്ക് ഹാട്രിക് തികയ്ക്കാമായിരുന്നു. ബ്രൂണോയുടെ രണ്ട് ഷോട്ടുകളിൽ ഒന്ന് ഗോളി തട്ടിക്കളയുകയും ഒന്ന് പോസ്റ്റിലിടിച്ച് പോവുകയുമായിരുന്നു.
ഘാനയ്ക്കെതിരെ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ ബ്രൂണോ ഇന്നലെ രണ്ടുഗോളുകളും നേടിയതോടെ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ഈ താരത്തിന്റെ കാലൊപ്പ് പതിയുന്ന ഗോളുകളുടെ എണ്ണം എട്ടായി.
പ്രീ ക്വാർട്ടറിൽ ആര് ?
നിലവിൽ രണ്ട് കളികളിൽ നിന്ന് എച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് പോർച്ചുഗൽ. ഘാനയാണ് രണ്ടാം സ്ഥാനത്ത്. അവസാന മത്സരത്തിൽ പോർച്ചുഗൽ കൊറിയയെയും ഘാന ഉറുഗ്വേയെയും നേരിടും.കൊറിയയോട് തോൽക്കാതിരുന്നാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പോർച്ചുഗലിന് ഫിനിഷ് ചെയ്യാം.
ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരും എച്ചിലെ രണ്ടാം സ്ഥാനക്കാരും തമ്മിലും ജിയിലെ രണ്ടാം സ്ഥാനക്കാരും എച്ചിലെ ഒന്നാം സ്ഥാനക്കാരും തമ്മിലാണ് പ്രീ ക്വാർട്ടർ വരിക. നിലവിൽ ബ്രസീലാണ് ജിയിലെ ഒന്നാം സ്ഥാനക്കാർ.അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ അത് മൂന്നാം മത്സരം കഴിയുമ്പോഴും അങ്ങനെതന്നെ ആയിരിക്കും. എച്ച് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താൽ പോർച്ചുഗലിന് പ്രീ ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |