ലോകകപ്പിൽ കഴിഞ്ഞരാത്രി ജപ്പാൻ സ്പെയ്നിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തിയപ്പോൾ ബാക്കിയാവുന്നത് 51-ാം മിനിട്ടിലെ അവിശ്വസനീയ ഗോളിനെച്ചൊല്ലിയുള്ള വിവാദമാണ്. ആ ഗോൾ ജപ്പാന് വിജയവും സ്പെയ്നിന് തോൽവിയും മാത്രമല്ല സമ്മാനിച്ചത് ജർമ്മനിക്ക് പുറത്തേക്കുള്ള വഴിയും കൂടിയാണ്. റഫറി ആദ്യം നിഷേധിക്കുകയും വാർ ചുഴിഞ്ഞും കിഴിഞ്ഞും പരിശോധിച്ചശേഷം അനുവദിക്കുകയും ചെയ്ത ആവോ തനാക്കയുടെ ഗോളിനെക്കുറിച്ച്...
ബാൾ പോയവഴി ( ഗോൾ വന്നവഴി)
ടിവിയിലും മൊബൈൽ സ്ക്രീനിലും കണ്ടിരുന്നവർക്ക് ഗോൾ പോസ്റ്റിന് അപ്പുറത്തെ സൈഡ് ലൈൻ കടന്നുപുറത്തേക്കുപോയി എന്തുതോന്നിപ്പിച്ച ഒരു പന്ത് ജപ്പാൻ താരം മിറ്റോമ അസാധ്യ മെയ്‌വഴക്കത്തോടെ റിവേഴ്സ് ആംഗിളിൽ ബോക്സിന് മുന്നിൽ ആവോ തനാക്കയ്ക്ക് കൊടുക്കുന്നു. തനാക്ക അത് റാഞ്ചിയെടുത്ത് വലയിലെത്തിക്കുന്നു.
റഫറി കണ്ടത്
തനാക്ക ഗോളാഘോഷം തുടങ്ങിയെങ്കിലും ഗോൾ അംഗീകരിക്കാൻ വിസമ്മതിച്ചു. ഗോളികിക്കാണ് റഫറി റഫറി വിക്ടർ ഗോമസ് വിധിച്ചത്.എന്നാൽ ജപ്പാൻ താരങ്ങൾ പ്രതിഷേധിച്ചതോടെ വീഡിയോ അസിസ്റ്റ് റഫറിക്ക് (വാർ)വിട്ടു.
വാർ വിധിച്ചത്
പന്ത് വര കടന്നതിന് ശേഷം തിരിച്ചടിച്ചുകൊടുത്തതിനാൽ അത് ഗോളല്ലെന്ന് കളി ലൈവായി കണ്ടിരുന്നവർ ആദ്യം വിശ്വസിച്ചു. പിന്നാലെ വാർ പരിശോധനയിൽ ചില കാമറ ആംഗിളുകളിൽ പന്ത് വരയ്ക്ക് പുറത്തായിരുന്നു.പക്ഷേ ടോപ് ആംഗിൾ കാമറയിൽ പന്തിന്റെ നേരിയ ഒരംശം ലൈനിൽ ടച്ച് ചെയ്യുന്നത് കണ്ടാമായിരുന്നു.ഗോളാകൃതിയുള്ള പന്തിന്റെ ആംഗിൾ കണക്കാക്കുമ്പോൾ പന്ത് വരയ്ക്ക് മുകളിൽ തന്നെയാണെന്ന് ഒടുവിൽ വാർ റഫറി തീരുമാനമെടുക്കുകയായിരുന്നു.
നിയമം പറയുന്നത്
പന്ത് പൂർണമായും ഗോൾ ലൈനിന് പുറത്താണെങ്കിൽ മാത്രമേ ഔട്ട് ആവുകയുള്ളുവെന്നാണ് ഫുട്‌ബാൾ നിയമം. മിറ്റോമ കാൽകൊണ്ട് തട്ടിയിടുമ്പോൾ പന്തിന്റെ ഒരുവശത്തെ ചെറിയൊരു ഭാഗം ലൈനിന് മുകളിലാണെന്ന് ടോപ്‌വ്യൂ ചിത്രങ്ങളിൽ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ വാറിനെതിരേ ഉയരുന്ന വിമർശനങ്ങളിൽ വലിയ കഴമ്പില്ലെന്നാണ് ഫുട്‌ബാൾ വിദഗ്ധരുടെ അഭിപ്രായം.
ഗോളിന്റെ വില
വിവാദമായ ആ ഗോളിലൂടെ 2-1 ലീഡ് പിടിച്ചാണ് മത്സരത്തിൽ ജപ്പാന്‍ അട്ടിമറി ജയം നേടിയെടുത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. രണ്ടാമന്മാരായി സ്പെയ്നും പ്രീ ക്വാർട്ടറിലെത്തി. ഇതോടെ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്തായി. ആ ഗോൾ വാർ അനുവദിച്ചില്ലായിരുന്നെങ്കിൽ മത്സരം സമനിലയിൽ അവസാനിച്ചേനെ. അങ്ങനെയെങ്കിൽ ജർമനിക്ക് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്താമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |