ദോഹ: ലോകകപ്പിൽ ഇനി സമനിലകളില്ല. നേർക്കുനേർ പോരാട്ടങ്ങളിൽ നോട്ടം പിഴയ്ക്കുന്നവർ ഔട്ടാവുന്ന നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കമാകുന്നു. എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി എത്തിയ ഹോളണ്ടും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ അമേരിക്കയും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ഒരു കളിപോലും തോൽക്കാതെയാണ് ഹോളണ്ട് പ്രീ ക്വാർട്ടറിനെത്തുന്നത്. ആദ്യ മത്സരത്തിൽ സെനഗലിനെ 2-0ത്തിന് തോൽപിച്ചു. രണ്ടാം മത്സരത്തിൽ ഇക്വഡോറുമായി സമനില. അവസാന മത്സരത്തിൽ ഖത്തറിനെ 2-0 ത്തിന് കീഴടക്കി.
അമേരിക്ക ഒരുകളിയും തോറ്റില്ലെങ്കിലും ജയിച്ചത് ഒന്നിൽ മാത്രം. രണ്ട് സമനിലകൾ വഴങ്ങി. ആദ്യ മത്സരത്തിൽ വെയിൽസുമായി 1-1ന് സമനില അടുത്ത കളിയിൽ ഇംഗ്ലണ്ടുമായി ഗോൾ രഹിത സമനില ഒടുവിൽ ഇറാനെ 1-0 ത്തിന് തോൽപ്പിച്ച് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തു.
ആദ്യ മത്സരത്തിൽ സൗദിയാൽ അട്ടിമറിക്കപ്പെട്ടെങ്കിലും രണ്ട് തുടർ വിജയങ്ങളോടെ ഗ്രൂപ്പ് സിയിൽ ഒന്നാമന്മാരായാണ് അർജന്റീന എത്തുന്നത്. ഓസ്ട്രേലിയയുടെ വിജയക്കണക്കും സമാനരീതിയിൽ . എന്നാൽ ഗ്രൂപ്പ് ഡിയിൽ ഗോൾ മാർജിനിൽ ഫ്രാൻസിന് പിന്നിൽ രണ്ടാമതാവേണ്ടി വന്നു. സൗദി 2-1 നാണ് അർജന്റീനയെ അട്ടിമറിച്ചത്. തുടർന്ന് മെക്സിക്കോയേയും പോളണ്ടിനെയും 2-0എന്ന മാർജിനിൽ മെസിയും സംഘവും കീഴടക്കി. ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ 1-4ന് ഫ്രാൻസിനോട് തോറ്റു. തുടർന്ന് ടുണീഷ്യയെയും ഡെന്മാർക്കിനെയും 1-0ത്തിന് തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |