തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് ശിക്ഷായിളവ് നൽകി വിട്ടയയ്‌ക്കാനുള്ള സർക്കാർ നീക്കം സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രത്യേക ഇളവിന് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെ കൂടി ഉൾപ്പെടുത്താനുള്ള നവംബർ 23ലെ മന്ത്രിസഭായോഗ തീരുമാനവും അതേതുടർന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും നിയമവിരുദ്ധമാണ്. ഇത് രണ്ടും അടിയന്തരമായി റദ്ദാക്കണം. ടി.പി.ചന്ദ്രശേഖരൻ വധവും പെരിയ ഇരട്ടക്കൊലയും ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ നിയമവിരുദ്ധമായി ജയിലിന് പുറത്തെത്തിക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. 2016 മുതൽ 2021 വരെയുള്ള നിയമസഭാ കണക്കനുസരിച്ച് 1861 രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. ഈ പ്രതികളെല്ലാം സി.പി.എം- ആർ.എസ്.എസ് ക്രിമിനലുകളാണ്. ഉത്തരവ് നടപ്പാക്കുമെന്ന വാശിയിലാണ് സർക്കാരെങ്കിൽ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് യു.ഡി.എഫ് ചെറുക്കുമെന്ന് സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |