തിരുവനന്തപുരം : സീനിയർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ 7.31 മീറ്റർ ചാടിയ കോതമംഗലം സെന്റ്.ജോർജ് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി ജെ.അക്ഷയ് എതിരാളികളെ അരമീറ്ററോളം പിന്തള്ളിയാണ് സ്വർണം നേടിയത്. അക്ഷയ്‌യുടെ പ്രകടനത്തിൽ ഒരു ഭാവി താരത്തിന്റെ സൂചനകളാണ് കാണാൻ കഴിയുന്നത്. 2018ലും 2019ലും സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിച്ചിട്ടും മെഡൽ നേടാൻ കഴിയാതിരുന്ന ഈ 17കാരൻ മുൻ ഇന്ത്യൻ ജമ്പിംഗ് കോച്ച് എം.എ ജോർജിന്റെ ശിക്ഷണത്തിലേക്ക് എത്തിയതിന് ശേഷമുണ്ടായ മാറ്റമാണ് ഇപ്പോൾ മെഡലണിയാനുള്ള വഴി തുറന്നത്.
രണ്ട് വർഷം മുമ്പ് പാലക്കാട് കല്ലടി സ്കൂളിൽ നിന്ന് കോതമംഗലത്തേക്ക് എത്തുമ്പോൾ ദേശീയതലത്തിൽ അറിയപ്പെടുന്ന ജമ്പിംഗ് താരമാകണമെന്നതായിരുന്നു അക്ഷയ്‌യുടെ ആഗ്രഹം. എം.എ അത്‌ലറ്റിക്സ് അക്കാഡമിയിൽ ജോർജിന്റെ അടുക്കലെത്തിയതോടെ പരിശീലനത്തിന്റെ ദിശ തെളിഞ്ഞു.ആറുമീറ്ററിൽ താഴെചാടിയിരുന്ന അക്ഷയ് ഒന്നര മീറ്ററോളമാണ് മെച്ചപ്പെട്ടത്.കഴിഞ്ഞ ഇന്റർ ക്ളബ് അത്‌ലറ്റിക്സിൽ 7.34 മീറ്റർ ചാടാൻ കഴിഞ്ഞിരുന്നു.ഒന്നുരണ്ട് വർഷത്തിനുള്ളിൽ എട്ടുമീറ്റർ മാർക്ക് മറികടന്ന് അന്തർദ്ദേശീയ തലത്തിലേക്ക് ഉയരാനുള്ള കഴിവ് തന്റെ ശിഷ്യനിലുണ്ടെന്നാണ് കോമൺഗെയിംസ് മെഡലിസ്റ്റുകളായ എം.എ പ്രജുഷയുടെയും അബ്ദുള്ള അബൂബക്കറിന്റെയുമൊക്കെ കോച്ചായ ജോർജ് വിലയിരുത്തുന്നത്.
പാലക്കാട് നെല്ലിയാംപതി പാടഗിരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയപ്രകാശിന്റെയും ഇലവഞ്ചേരി പോസ്റ്റ്മാസ്റ്റർ പ്രസന്നയുടെയും മകനാണ് നെന്മാറ സ്വദേശിയായ അക്ഷയ്.മാതാപിതാക്കളുടെ പ്രോത്സാഹനമാണ് കായികരംഗത്തേക്ക് വഴിതിരിച്ചുവിട്ടത്. സഹോദരി എട്ടാം ക്ളാസ് വിദ്യാർത്ഥിനിയായ അയന സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |