കൊല്ലം: വിവാദമായ സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച റിട്ട. എസ്.പി പാൽക്കുളങ്ങര ഭാവനയിൽ പി.എം.ഹരിദാസ് (83) അന്തരിച്ചു. ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഇന്നലെ രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1984ൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി ആയിരിക്കെ ഫിലിം റെപ്രസെന്റേറ്റീവ് ചാക്കോയുടെ മരണവുമായി ബന്ധപ്പെട്ട കേസാണ് കോളിളക്കം സൃഷ്ടിച്ച സുകുമാരക്കുറുപ്പ് കേസായി മാറിയത്. ഈ അന്വേഷണത്തിലാണ് സുഹൃത്തായ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം താനാണ് കൊല്ലപ്പെട്ടതെന്ന് വരുത്തി തീർത്ത് സുകുമാരക്കുറുപ്പ് ഇൻഷ്വറൻസ് തുക തട്ടിയെടുത്തുവെന്ന് കണ്ടെത്തിയത്. സുകുമാര കുറുപ്പിന്റെ നേതൃത്വത്തിൽ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചുവെന്നായിരുന്നു കണ്ടെത്തൽ. സുകുമാരക്കുറുപ്പിനോട് സാമ്യമുള്ള നിരവധി പേരെ അറസ്റ്റ് ചെയ്തു. പക്ഷെ സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലെത്തിച്ചേരുകയായിരുന്നു.
ചങ്ങനാശേരി കുറിച്ചിയിലെ അന്നമ്മ കൊലപാതകം, കോട്ടയം ഏന്തയാർ കൊലപാതകം അടക്കം നിരവധി കേസുകൾ തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സി.ബി.സി.ഐ.ഡി എസ്.പിയായാണ് വിരമിച്ചത്. കൊല്ലം, കോട്ടയം, വടകര, തിരൂർ എന്നിവിടങ്ങളിൽ ഡിവൈ.എസ്.പിയായിരുന്നു. പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ ജില്ലാ പ്രസിഡന്റും കൊല്ലം എൽഡേഴ്സ് ഫോറം ഭാരവാഹിയുമായിരുന്നു. തിരുവല്ല പുല്ലംപ്ലാവിൽ കുടുംബാംഗമാണ്. ഭാര്യ: വസുന്ധര. മക്കൾ: ഡോ. രൂപ, ടിക്കു. മരുമകൻ: രാമനാഥൻ. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് വിശ്രാന്തിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |