വിശാഖപട്ടണം: നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി 1971ലെ യുദ്ധത്തിലുൾപ്പെടെ ഇതുവരെ വീരമൃത്യു വരിച്ച സൈനികർക്ക് ഈസ്റ്റേൺ നേവൽ കമാൻഡ് (ഇ.എൻ.സി) ആദരാഞ്ജലി അർപ്പിച്ചു. വിശാഖപട്ടണത്തെ വിക്ടറി അറ്റ് സീ യുദ്ധസ്മാരകത്തിൽ വൈസ് അഡ്മിറൽ ബിശ്വജിത് ദാസ്ഗുപ്ത, ഇ.എൻ.സി എ.വി.എസ്.എം, വൈ.എസ്.എം, കളക്ടർ ഡോ.മല്ലികാർജുന,പൊലീസ് കമ്മിഷണർ സി.എച്ച്.ശ്രീകാന്ത്, നേവി ഫൗണ്ടേഷൻ പ്രസിഡന്റ് വൈസ് അഡ്മിറൽ വി.കെ.നമ്പല്ല എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ എയർഫോഴ്സ് ചീഫ് എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ എന്നിവരും ആദരാഞ്ജലികൾ അർപ്പിച്ചു.
രാജ്യസേവനത്തിനും കിഴക്കൻ കടൽത്തീരത്തെ വിശാലമായ സമുദ്രാതിർത്തികളും ദേശീയ ആസ്തികളും സംരക്ഷിക്കാൻ സ്വയം സമർപ്പിക്കുന്നതായി ഇ.എൻ.സിയിലെ ഉദ്യോഗസ്ഥർ പ്രതിജ്ഞ ചെയ്തു. ഇന്ത്യൻ സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും 1971ലെ പാകിസ്ഥാനെതിരായ യുദ്ധത്തിന്റെ ഭാഗമായി ഓപ്പറേഷൻ ട്രൈഡന്റിൽ കറാച്ചി തുറമുഖം ബോംബിട്ട് നശിപ്പിച്ച നേട്ടത്തെ അനുസ്മരിക്കുകയും ചെയ്തുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേനയുടെ പങ്കും നേട്ടങ്ങളും അനുസ്മരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഡിസംബർ നാല് നാവിക ദിനമായി ആഘോഷിക്കുന്നത്.
അചഞ്ചലമായി രാജ്യത്തെ സംരക്ഷിക്കുന്ന നാവികസേന മാനുഷിക മനോഭാവത്താൽ വേറിട്ടുനിൽക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. എല്ലാ നാവിക സേനാംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും നാവികദിനാശംസകൾ. നമ്മുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിൽ നാം അഭിമാനിക്കുന്നു. ഇന്ത്യൻ നാവികസേന നമ്മുടെ രാജ്യത്തെ സ്ഥിരമായി സംരക്ഷിക്കുകയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മാനുഷിക മനോഭാവം കൊണ്ട് സ്വയം വേറിട്ടുനിൽക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ നാവികസേനയുടെ വീര്യം, ധൈര്യം, പ്രതിബദ്ധത, പ്രൊഫഷണലിസം എന്നിവയിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |