ന്യൂഡൽഹി:ഇന്നലെ നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 5:30 മണിയോടെ 50 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ 7ന് നടക്കും. 2017ൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 53.5 ശതമാനമായിരുന്നു പോളിംഗ്. ഉച്ചയ്ക്ക് രണ്ട് മണി വരെ പോളിംഗ് ദുർബലമായിരുന്നു. എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 10.30 ആയപ്പോഴേക്കും പോളിംഗ് ഒമ്പത് ശതമാനം മാത്രമായിരുന്നു. ഇത് ഉച്ചയ്ക്ക് 12 ആയപ്പോൾ 18 ശതമാനവും നാല് മണിയോടെ 45 ശതമാനവുമായി. ഇതിനിടെ വോട്ടർ പട്ടികയിൽ പലരുടെയും പേരില്ലാതെ വന്നത് ബി.ജെ.പി, എ.എ.പി, കോൺഗ്രസ് പാർട്ടികൾ തമ്മിൽ വാക്ക് പോരിനിടയാക്കി.
പട്ടികയിൽ തന്റെ പേരില്ലെന്ന് കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു. താൻ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പട്ടികയിൽ തന്റെ പേരില്ലെന്ന് മനസ്സിലായതെന്ന് ദല്ലുപുരയിലെ പോളിംഗ് ബൂത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിൽ പലരുടെയും പേരില്ലെന്നും ഗൂഡാലോചന നടന്നതായും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇത് സംബന്ധിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകും. ഇക്കാര്യത്തിൽ ആളുകൾ രോഷാകുലരാണ്.സിസോദിയ പറഞ്ഞു.
തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 40,000 പൊലീസുകാരെയും 20,000 ഹോം ഗാർഡുമാരെയും 108 കമ്പനി അർദ്ധസൈനികരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരുന്നു. തുടർച്ചയായി നാലാം തവണയും അധികാരം പിടിച്ചെടുക്കാൻ ബി.ജെ.പി കഠിനാദ്ധ്വാനം ചെയ്തപ്പോൾ ഡൽഹി സംസ്ഥാന- കോർപ്പറേഷൻ ഭരണം ഒരേ കുടക്കീഴിലാക്കാൻ എ.എ.പി കഠിന പരിശ്രമത്തിലായിരുന്നു. ദേശീയ തലസ്ഥാനത്ത് 2014 മുതൽ തുടർച്ചയായി പാർലമെന്റ്, അസംബ്ലി, മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങുന്ന കോൺഗ്രസ് നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി വലിയ പ്രചാരണങ്ങളാണ് നടത്തിയത്.
കഴിഞ്ഞ തവണ മൂന്ന് കോർപ്പറേഷനായിരുന്നത് ലയിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ബി.ജെ.പി, എ.എ.പി, കോൺഗ്രസ് പാർട്ടികൾക്ക് നിർണ്ണായകമാണ്. 250 വാർഡുകളിലായി 1.45 കോടി വോട്ടർമാരാണുള്ളത്. 1349 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.
വോട്ടർ പട്ടികയെ ചൊല്ലി പരാതി
നിരവധി പേർക്കാണ് ഇത്തവണ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്താൻ കഴിയാതെ പോയത്. ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരിയുൾപ്പെടെ ഒട്ടേറെ പ്രമുഖർക്കും വോട്ട് രേഖപ്പെടുത്താനാകാതെ വന്നതോടെ വലിയ പ്രതിഷേധം ഉയർന്നു. തന്റെ മണ്ഡലമായ നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ മൗജ്പൂർ, യമുന വിഹാർ പ്രദേശങ്ങളിൽ നൂറുകണക്കിന് വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ബി.ജെ.പി നേതാവ് മനോജ് തിവാരി എം.പി ആരോപിച്ചു. ബി.ജെ.പിയെ പിന്തുണക്കുന്നതിനാൽ സുഭാഷ് മൊഹല്ല വാർഡിലെ 450 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഡൽഹി സർക്കാരിന്റെ ഗൂഡാലോചനയായ ഇതിന് പിന്നിൽ ആം ആദ്മി പാർട്ടിയാണ്. ഇതിനെതിരെ പരാതി നൽകും. അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |