മാസ-ഇ-ഷെരീഫ്: വടക്കൻ അഫ്ഗാനിസ്ഥാനിൽ റോഡരികിൽ കിടന്ന ബോംബ് പൊട്ടിത്തെറിച്ച് ബസിൽ യാത്ര ചെയ്തിരുന്ന ഏഴ് പേർ കൊല്ലപ്പെട്ടു.ആറു പേർക്ക് പരിക്കേറ്റു. ഏഴു പേരും പെട്രോളിയം കമ്പനി ജീവനക്കാരാണ്. പുരാതന നഗരമായ മസാർ-ഇ-ഷെരീഫിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ 52 പേരുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ബോംബ് റോഡരികിൽ ഒരു വണ്ടിയിലായിരുന്നെന്നും ബസ് അടുത്തെത്തിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആസിഫ് വസീരി പറഞ്ഞു. നിലവിൽ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്രെടുത്തിട്ടില്ല. ദേശീയ സുരക്ഷ മെച്ചപ്പെടുത്തിയതായി താലിബാൻ അവകാശപ്പെടുന്നുണ്ടെങ്കിലും ബോംബ് ആക്രമണങ്ങളും സ്ഫോടനങ്ങളും രാജ്യത്ത് വർദ്ധിക്കുകയാണ്. ഈ മാസം ആദ്യം അയ്ബാക്ക പ്രദേശത്തെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |