കാഞ്ഞങ്ങാട്: ഭാര്യാ സഹോദരനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി ബംഗളൂരു വണ്ടർപേട്ടിലെ ഗണേശൻ എന്ന സെൽവൻ റിമാൻഡിൽ. കർണാടക ബണ്ണാർഗട്ടയിൽ ആദ്യ ഭാര്യയിലെ മകളുടെ വീട്ടിലെത്തിയപ്പോൾ തിങ്കളാഴ്ച രാവിലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കാസർകോട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലായ് 31 ന് രാത്രിയിലാണ് പുല്ലൂർ കേളോത്ത് നമ്പ്യാരടുക്കം സുശീല ഗോപാലൻ നഗറിലെ നീലകണ്ഠനെ സഹോദരീ ഭർത്താവ് കൂടിയായ ഗണേശൻ വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് മുങ്ങിയ ഇയാളെ കണ്ടെത്താൻ ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ ഇൻസ്‌പെക്ടർ ടി.കെ മുകുന്ദന്റെ നേതൃത്വത്തിൽ നാലുമാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
കർണാടകയിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്. യാത്രക്കുള്ള പണം ക്ഷേത്ര ദർശനത്തിനെത്തുന്നവരിൽ നിന്ന് ദാനമായി ശേഖരിച്ചു. പ്രതി എത്താൻ സാദ്ധ്യതയുള്ള കർണാടകയിലെ സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതിയെകുറിച്ച് വിവരം അറിയാൻ പ്രാദേശികമായി സംവിധാനമുണ്ടാക്കി.
ഇൻസ്‌പെക്ടർ ടി.കെ മുകുന്ദൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഹരീഷ് കുമാർ, ടി.വി രഞ്ജിത്ത്, സുജിത്ത് കരിവെള്ളൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പൊലീസ് സംഘത്തെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |