തിരുവനന്തപുരം: നിയമസഭയിൽ സർവകലാശാലാ ഭേദഗതി ബില്ലുകളിന്മേൽ തടസ്സവാദങ്ങൾ
ഉന്നയിച്ച പ്രതിപക്ഷവും,മറുപടി നൽകിയ മന്ത്രി പി. രാജീവും നേർക്കുനേർ പോരടിച്ചതോടെ സ്പീക്കർ എ.എൻ. ഷംസീറിന് സഹികെട്ടു. ക്ഷുഭിതനായ സ്പീക്കർ, "ഞാനെന്താ ഇവിടെ കളി കാണാനിരിക്കുകയാണോ, എങ്കിൽ നിങ്ങൾ തമ്മിലായിക്കോ, ഞാനിറങ്ങിപ്പോകാം" എന്ന് പറഞ്ഞു. ചെയറിനെ നോക്കി സംസാരിക്കാൻ അംഗങ്ങളോട് അദ്ദേഹം ആവർത്തിച്ചു.
പിന്നീട് പ്രതിപക്ഷത്തിന്റെ തടസ്സവാദങ്ങൾ തള്ളി റൂളിംഗ് നൽകുന്നതിനിടെ, സഭയിലെ എല്ലാ അംഗങ്ങളും പരമാവധി ചെയറിനെ നോക്കി സംസാരിക്കാൻ ശ്രമിക്കണമെന്ന് സ്പീക്കർ വീണ്ടും നിർദ്ദേശിച്ചു. താൻ അംഗമായിരിക്കെ പ്രതിപക്ഷത്ത് നിന്ന് പ്രകോപനമുണ്ടായിട്ടും ചെയറിനെ നോക്കി സംസാരിക്കാനാണ് പരമാവധി ശ്രമിച്ചിട്ടുള്ളതെന്നും പറഞ്ഞു. സഭാചട്ടത്തിൽ ചെയറിനെ അഭിസംബോധന ചെയ്യണമെന്നേ പറഞ്ഞിട്ടുള്ളൂവെന്നും, ചെയറിനെ നോക്കി സംസാരിക്കാൻ പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
തടസ്സവാദമുന്നയിച്ചുള്ള പ്രസംഗം നീണ്ടപ്പോൾ, തടസ്സവാദത്തിനിടെ ബില്ലിന്റെ മെറിറ്റിലേക്ക് കടക്കുന്നത് ശരിയാവില്ലെന്ന് മുൻ സ്പീക്കർ കൂടിയായ മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് സതീശന് രുചിച്ചില്ല. സ്പീക്കർ പറയുന്നത് അനുസരിക്കാം, പക്ഷേ ആ കസേരയിൽ നിന്ന് താഴേക്കിറങ്ങിപ്പോയ ശേഷം തന്നെ നിയന്ത്രിക്കാൻ വന്നാൽ അംഗീകരിക്കില്ലെന്ന് സതീശൻ പറഞ്ഞു. ഇതിൽ പ്രകോപിതരായ ഭരണപക്ഷം എഴുന്നേറ്റതോടെ അല്പനേരം ബഹളമായി. ചർച്ചയ്ക്ക് മറുപടി പറയവേ, മന്ത്രിമാർക്ക് എപ്പോൾ വേണമെങ്കിലും ഇടപെടാനധികാരമുണ്ടെന്ന കാര്യം മന്ത്രി ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റേത് അങ്ങനെ പ്രത്യേക പദവിയല്ലെന്നും , ജനാധിപത്യപരമായ കീഴ്വഴക്കത്തിന്റെ ഭാഗമായി അനുവദിച്ച് പോരുന്നതാണെന്നും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |