ന്യൂഡൽഹി:ഹിമാചൽ പ്രദേശിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ഭരണം ബി. ജെ. പിയിൽ നിന്ന് തിരിച്ചു പിടിച്ച് കോൺഗ്രസ്. മിക്ക ഏജൻസികളും ബി.ജെ.പിക്ക് നേരിയ മുൻതൂക്കം പ്രവചിച്ചപ്പോൾ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പ്രതിഭ വീർഭദ്ര സിംഗിന്റെ പ്രവചനമാണ് ഫലിച്ചത്. 41 സീറ്റുമായി കോൺഗ്രസ് അധികാരത്തിൽ വരുമെന്നായിരുന്നു, ആറ് തവണയായി 21 വർഷം മുഖ്യമന്ത്രിയായിരുന്ന, അന്തരിച്ച വീർഭദ്ര സിംഗിന്റെ പത്നി പ്രതിഭയുടെ വിലയിരുത്തൽ. 40 സീറ്റ് കോൺഗ്രസ് നേടിയപ്പോൾ ബി.ജെ.പിക്ക് 25 സീറ്റാണ് കിട്ടിയത്. രണ്ട് ബി.ജെ.പി വിമതരും ഒരു സ്വതന്ത്രനും ജയിച്ചു. 1985 ന് ശേഷം ഒരു പാർട്ടിക്കും തുടർഭരണം ലഭിച്ചിട്ടില്ല.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ. പി നഡ്ഢയുടെ നാട്ടിൽ മോദിയുടെ വ്യക്തിപ്രഭാവവും പാർട്ടി സംവിധാനവും മുതലാക്കി ആസൂത്രണം ചെയ്ത തുടർഭരണ ദൗത്യം (മിഷൻ റിപ്പീറ്റ് ) പരാജയപ്പെട്ടതിന് കാരണം പാർട്ടിയിലെ പോരും ഭരണവിരുദ്ധ വികാരവുമാണ്. മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമലും ജെ.പി നഡ്ഢയും തമ്മിലുള്ള ഭിന്നത സ്ഥാനാർത്ഥി നിർണയത്തിലും പ്രകടമായി. 2007 ൽ മുഖ്യമന്ത്രിയായിരുന്ന ധൂമലിന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന നഡ്ഢ ഭിന്നതകൾ മൂലം രാജിവച്ച് കേന്ദ്ര നേതൃത്വത്തിലേക്ക് പോകുകയായിരുന്നു. 19 ബി.ജെ.പി വിമതരാണ് മത്സരിച്ചത്.
2017 ൽ 44 സീറ്റുമായാണ് ബി.ജെ.പി അധികാരത്തിൽ വന്നത്. കോൺഗ്രസ് 21 ഉം സി.പി.എം ഒരു സീറ്റും നേടിയിരുന്നു. ഇത്തവണ 19 സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്. 18 ബി.ജെ.പിയുടെ 18ഉം സി.പി.എമ്മിന്റ ഏകസീറ്റും.
ഒന്നൊഴികെ 67 സീറ്റുകളിലും മത്സരിച്ച ആം ആദ്മിക്ക് ഒരു സീറ്റും ഇല്ല.ഗുജറാത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി ഹിമാചലിലെ പ്രാചാരണത്തിൽ ആം ആദ്മി ശുഷ്കാന്തി കാട്ടിയിരുന്നില്ല.
കർഷകരുടെയും യുവാക്കളുടെയും അതൃപ്തിയാണ് ബി. ജെ.പിയെ തിരിച്ചടിച്ച് ഭരണ വിരുദ്ധ വികാരമായത്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 5 ലക്ഷം പേർക്ക് തൊഴിൽ തുടങ്ങിയവയായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ. സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു ബി.ജെ.പി പ്രചാരണം. സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൈക്കിളും മുതിർന്ന വിദ്യാർത്ഥിനികൾക്ക് സ്കൂട്ടിയും വനികൾക്ക് വിവാഹ സമ്മാനമായി 51,000 രൂപയും ഗർഭിണികൾക്ക് 25,000 രൂപയും 8 ലക്ഷം തൊഴിലവസരങ്ങളും പുതിയ മെഡിക്കൽ കോളേജുകളും വാഗ്ദാനങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. ഇതൊന്നും ബി.ജെ.പിയെ തുണച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |