മട്ടന്നൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡിന്റെ അയ്യല്ലൂർ, ഇല്ലംഭാഗം ഭാഗത്തെ അലൈൻമെന്റ് സംബന്ധിച്ച് പ്രതിഷേധം ശക്തമാകുന്നു.നാലുവരിപ്പാതയ്ക്ക് അതിരടയാള കല്ലിടൽ പൂർത്തിയാകുന്നതിനിടെയാണ് ഈ ഭാഗം ഒഴിവാക്കുന്നുവെന്ന ആരോപണത്തിന്മേൽ പ്രതിഷേധം ചൂടുപിടിക്കുന്നത്.
അയ്യല്ലൂർ, ഇടവേലിക്കൽ, പുലിയങ്ങോട്, ഇല്ലംഭാഗം എന്നിവിടങ്ങളിലുള്ളവർ ചേർന്ന് റോഡ് വികസന സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്. മാനന്തവാടി മുതൽ അയ്യല്ലൂർ കുറത്തിയമ്മ കോട്ടം വരെയും ഇല്ലം ഭാഗം മുതൽ വിമാനത്താവളം വരെയുള്ള റോഡിന്റെ അലൈൻമെന്റ് ഇതിനകം പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ അയ്യല്ലൂർ കുറത്തിയമ്മ കോട്ടം മുതൽ ഇല്ലംഭാഗം വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതായാണ് ആരോപണം. വ്യക്തി താൽപര്യപ്രകാരം റോഡ് വഴി മാറ്റാൻ നീക്കം നടക്കുന്നുവെന്നാണ് വികസനസമിതിയുടെ ആരോപണം.
വിശദീകരണയോഗം വിളിച്ച് എം.എൽ.എ
റോഡിന്റെ പേരിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് സി.പി.എം. പഴശ്ശി നോർത്ത് ലോക്കൽ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. സി.പി.എം. ശക്തികേന്ദ്രങ്ങളാണ് അലൈൻമെന്റ് മാറ്റത്തിന്റെ പേരിൽ പ്രതിഷേധമുയർന്ന പ്രദേശങ്ങൾ. ഈ മാസം 18ന് വൈകീട്ട് അഞ്ചിന് അയ്യല്ലൂർ സ്വാശ്രയ വായനശാലാ പരിസരത്ത് വിശദീകരണയോഗം വിളിച്ചിട്ടുണ്ട്. കെ.കെ.ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ നഗരസഭാ അധികൃതരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |