ന്യൂഡൽഹി: വ്യോമസേനയുടെ കരുത്തു കൂട്ടാനുള്ള അവസാന റാഫേൽ യുദ്ധവിമാനവും ഇന്ത്യയിലെത്തി. ഫ്രാൻസുമായുള്ള ഇന്ത്യയുടെ കരാറനുസരിച്ചുള്ള 36-ാമത്തെ റാഫേൽ വിമാനം ഇന്നലെയാണ് എത്തിയത്. ഇത് ആഘോഷത്തിനുള്ള അവസരമാണെന്നും 'പായ്ക്ക്" പൂർത്തിയായെന്നും വ്യോമസേന ഇന്നലെ ട്വീറ്റ് ചെയ്തു. ദസ്സാൾട്ട് ഏവിയേഷനുമായി 36 റഫേൽ യുദ്ധവിമാനങ്ങൾക്കായി 2016ൽ ഉണ്ടാക്കിയ 60,000 കോടി രൂപയുടെ കരാർ പ്രകാരം 2020 ജൂലായ് 29 നാണ് ആദ്യ വിമാനം എത്തിയത്. നേരത്തെ എത്തിച്ച 35 വിമാനങ്ങൾ പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹസിമാര എന്നിവിടങ്ങളിലാണുള്ളത്. അവസാന വിമാനം വികസന പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാൽ സ്പെയറുകളും ഉപകരണങ്ങളും മാറ്റി അതിനുവേണ്ട സജ്ജീകരണങ്ങളൊരുക്കിയാണ് ഫ്രാൻസ് ഈ വിമാനം എത്തിച്ചിരിക്കുന്നത്. പതിവുപോലെ യാത്രാമദ്ധ്യേ യു.എ.ഇ ടാങ്കർ വിമാനത്തിൽ നിന്ന് ആകാശത്ത് വച്ച് ഇന്ധനം നിറച്ചിരുന്നു. 2022 ഡിസംബറിൽ എല്ലാ വിമാനങ്ങളും ഇന്ത്യയിലെത്തിക്കണമെന്നതായിരുന്നു കരാർ.
റാഫേൽ
•ത്രിതല ശേഷിയുള്ള യുദ്ധ വിമാനം
•നൂതന റഡാർ, ഇലക്ട്രോണിക് വാർഫെയർ കഴിവുകൾ
•വായുവിൽ നിന്ന് വായുവിലേക്കും വായുവിൽ നിന്ന് ഭൂമിയിലേക്കും ദീർഘദൂര മിസൈലുകളയയ്ക്കാവുന്ന 4.5 തലമുറ വിമാനങ്ങൾ
•ശക്തമായ മിസൈലുകളും ആയുധങ്ങളും വഹിക്കാനുള്ള ശേഷി
•അറ്റകുറ്റപ്പണികളിൽ ഫ്രഞ്ച് സ്ഥാപനമായ ദസ്സാൾട്ട് ഏവിയേഷൻ പങ്കാളി
•ചൈനയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റാഫേൽ വ്യോമസേനയിൽ വളരെ വേഗം ഉൾപ്പെടുത്തി
•രാജ്യത്ത് എത്തി ഒരാഴ്ചയ്ക്കകം ലഡാക്കിൽ സർവീസ് ആരംഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |