ന്യൂഡൽഹി : ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ പലവട്ടം യുദ്ധത്തിൽ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും മാധുര്യമേറുന്ന വിജയമായിരുന്നു 1971ലേത്. കിഴക്കൻ പാകിസ്ഥാനെ സ്വതന്ത്രമാക്കി ബംഗ്ലാദേശ് രൂപീകരണത്തിനും ഈ യുദ്ധത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞു. 1971 ഡിസംബർ 16നാണ് ഇന്ത്യക്ക് മുന്നിൽ പാകിസ്ഥാൻ മുട്ട്മടക്കി കീഴടിങ്ങിയത്. ഇതിന് പിന്നാലെ എല്ലാ വർഷവും ഡിസംബർ 16 വിജയ് ദിവസ് ആയി ഇന്ത്യയും ബംഗ്ലാദേശും ആഘോഷിക്കുന്നു. വിജയ് ദിവസത്തിന്റെ 51ാം വാർഷികമായ ഇന്ന് ഇന്ത്യൻ സൈനികരുടെ മഹത്തായ വിജയത്തെ കുറിച്ച് നമുക്ക് ഓർക്കാം.
വിജയ് ദിവസ് ധീരൻമാരായ ഇന്ത്യൻ സൈനികരുടെ, അവർ സഹിച്ച ത്യാഗത്തിന്റെ ദിനം കൂടിയാണ്. ഏകദേശം 3,900 ഇന്ത്യൻ സൈനികരാണ് മാതൃഭൂമിയുടെ മാനം കാക്കുന്നതിനായി വീരമൃത്യു വരിച്ചത്. യുദ്ധത്തിന്റെ അവസാനം 93,000 പാക് സൈനികരാണ് ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഈ വിജയത്തെ തുടർന്ന് കിഴക്കൻ പാകിസ്ഥാൻ എന്നറിയപ്പെടുന്ന സ്ഥലം ബംഗ്ലാദേശ് എന്ന പേരിൽ ഒരു പുതുരാജ്യമായി മാറി.
കിഴക്കൻ പാകിസ്ഥാനിലെ പാകിസ്ഥാൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ എ എകെ നിയാസിയാണ് ഇന്ത്യയുടെ ഈസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുൻപാകെ കീഴടങ്ങിയത്. ഡിസംബർ 16 ന് വൈകുന്നേരം ജനറൽ നിയാസി കീഴടങ്ങൽ രേഖകൾ അംഗീകരിക്കുകയും തന്റെ റിവോൾവർ കൈമാറുകയും ചെയ്തു. എന്നാൽ ഈ സമയം നിയാസിയെ കൊല്ലാൻ കിഴക്കൻ പാകിസ്ഥാനിലെ നാട്ടുകാർ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ സൈനികരാണ് നിയാസിയുടെ ജീവൻ നഷ്ടമാകാതെ സംരക്ഷിച്ചത്.
പാകിസ്ഥാനെ കീഴടക്കിയ വിവരം ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ അറിയിച്ചത് ജനറൽ മനേക്ഷയായിരുന്നു. പാർലമെന്റ് ഹൗസ് ഓഫീസിൽ ഒരു അഭിമുഖം നൽകുകയായിരുന്ന പ്രധാനമന്ത്രിയുടെ അരികിലേക്ക് ഓടിയെത്തിയ മനേക്ഷ ആ സന്തോഷ വാർത്ത അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ദിരാഗാന്ധി ലോക്സഭയിലെത്തി ഇക്കാര്യം സഭാംഗങ്ങളെ അറിയിച്ചു. സഭയാകെ സന്തോഷത്താൽ നിറഞ്ഞ അവസരമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |