കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിലെ പ്രതി നാലാം ദിവസം പിടിയിലായി. തമിഴ്നാട് കടലൂർ ജില്ലയിലെ അയൻകുറിഞ്ചിപ്പാടി, പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ (19) ആണ് സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ പിടിയിലായത്. തമിഴ്നാട് സ്വദേശിയായ പത്തൊൻപതുകാരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ്. പ്രതിയെ ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പതിനൊന്നാം തിയതി രാത്രിയിലാണ് പശ്ചിമ ബംഗാൾ സ്വദേശി സാദേഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ജില്ലാ പൊലീസ് മേധാവി എ. അക്ബറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡിനെയും ടൗൺ പൊലീസിനെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മൃതദേഹം കണ്ട വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി സി.സി.ടി.വി കാമറകൾ കേടായി കിടക്കുകയായിരുന്നു.
മരണപ്പെട്ടയാളുടെ കൂടെ ജോലി ചെയ്തിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് ഇയാൾ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും മനസിലായത്. ജോലി കഴിഞ്ഞ് രാത്രി സമയങ്ങളിൽ ടൗണിൽ നടക്കാനിറങ്ങാറുണ്ടെന്നും പത്ത് പതിനൊന്ന് മണിയോടെ തിരികെയെത്താറുണ്ടെന്നും അവർ പറഞ്ഞു. സംഭവദിവസം രാത്രി ഏഴേമുക്കാലിന് സാദേഖിനെ ഫോൺ ചെയ്തപ്പോൾ മാർക്കറ്റിലാണെന്നാണെന്നും ഉടനെ വരാമെന്നുമാണ് പറഞ്ഞത്. പിന്നീട് വിളിച്ചെങ്കിലും ഫോൺ റിങ് ചെയ്തതല്ലാതെ ഒരു വിവരവും ഉണ്ടായില്ല.
പിന്നീട് നടന്ന അന്വേഷണത്തിൽരാത്രി ഏഴേമുക്കാലോടെ ബാറിലെത്തിയ സാദേഖ് മദ്യപിക്കുന്നത് സി.സി.ടി.വി ദൃശ്യത്തിലൂടെ മനസിലായി. തുടർന്ന് സാദിഖും ഒരു വെളുത്ത ടീ ഷർട്ട് ധരിച്ച ആളും ഒരുമിച്ച് ബാറിൽ നിന്നും പുറത്തിറങ്ങി കൊലപാതക സ്ഥലത്തേക്ക് നടന്നുപോയി. അല്പം കഴിഞ്ഞ് വെളുത്ത ടീഷർട്ടുകാരൻ മാത്രം അതിവേഗം തിരികെ നടന്നുപോകുന്നതാണ് കണ്ടത്. ഈ വെളുത്ത ടീഷർട്ടുകാരൻ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തുടരന്വേഷണം നടത്തിയത്.
നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു.കൊലപാതകം നടത്തിയശേഷം തമിഴ്നാട്ടിലെ കടലൂർ ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിക്കായി സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. പ്രതിയെക്കുറിച്ച് അന്വേഷണ സംഘം കടലൂർ ഭാഗങ്ങളിൽ അന്വേഷിച്ചപ്പോഴാണ് ഇയാൾക്ക് ചെന്നൈ റെഡ് ഹിൽ പൊലീസ് സ്റ്റേഷനിൽ 15 വയസ് പ്രായമുള്ള നാഗരാജ് എന്ന ബാലനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി കേരളത്തിലെത്തിയതാണെന്ന് മനസിലായത്.
ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തി. പഴയ കൊലപാതക കേസ് നടത്തുന്നതിനായി പണം ആവശ്യമായിവന്നപ്പോൾ എങ്ങനെയെങ്കിലും അതുണ്ടാക്കാനുള്ള ശ്രമമാണ് രണ്ടാമതൊരു കൊലപാതകത്തിൽ കലാശിച്ചത്. ബാറിൽ നിന്നും പ്രതി അർജുൻ പരിചയപ്പെട്ട സാദേഖ് ഷെയ്ഖിന്റെ കീശയിൽ പണം കണ്ടതിനെ തുടർന്ന് പുറകെ കൂടുകയായിരുന്നു. ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനു സമീപത്തേക്ക് സാദേഖിനെ കൊണ്ടുപോയ അർജുൻ ഇയാളെ കഴുത്തിന് പിടിച്ച് തള്ളി താഴെ വീഴ്ത്തിയ ശേഷം അടുത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് തലയിലിട്ടാണ് കൊന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |