തൃശൂർ: മൂന്നു വർഷം മുമ്പെടുത്ത വായ്പ പലിശ അടക്കം ഒൻപത് ലക്ഷമായി പെരുകി വീടും പുരയിടവും ജപ്തി ഭീഷണിയിലാണെങ്കിലും തുച്ഛ വരുമാനത്തിലെ ഒരു പങ്ക് ഇപ്പോഴും നായകൾക്ക് മാറ്റിവയ്ക്കുകയാണ് കോടാലി മോനൊടി കുമ്പളത്ത്പറമ്പിൽ സുരേഷും ഭാര്യ ദീപയും.
പന്ത്രണ്ടു നായ്ക്കളെ പോറ്റുകയും തെരുവിലെ നായ്ക്കൾക്ക് അന്നമൂട്ടുകയും ചെയ്യുന്ന ദമ്പതികളെ കടത്തിന്റെ ഭാരം അലട്ടുന്നുണ്ടെങ്കിലും മിണ്ടാപ്രാണികളെ കൈവിടില്ലെന്ന ഉറച്ച നിലപാടിലാണ്.
കോടാലിയിലെ സ്വന്തം ബാർബർ ഷോപ്പിലേക്ക് പോകുമ്പോൾ സുരേഷും പൊറോട്ടക്കടയിൽ പണിക്ക് പോകുമ്പോൾ ദീപയും ബിസ്കറ്റും പൊറോട്ടയും കൈയിൽ കരുതും. വഴിയിൽ കാത്തുനിൽക്കുന്ന നായ്ക്കൾക്കുള്ളതാണ് ആ ആഹാരം.
രാവിലെ ആറരയ്ക്ക് പോകും മുമ്പ് നട്ടെല്ല് വേദന വകവയ്ക്കാതെ പുലർച്ചെ നാലിന് ഉണർന്ന് ദീപ നാല് കിലോ അരിയിടും. മുട്ടയും മീനും വേറെ. നായ്ക്കൾക്ക് തീറ്റ നൽകി, കുളിപ്പിച്ച്, കൂടുകളും കഴുകിയശേഷമേ സുരേഷ് ഷോപ്പിലെത്തൂ. ഉച്ചയ്‌ക്കെത്തി ഊട്ടുകയും ചെയ്യും.
കുറച്ച് ദിവസത്തേക്കെന്ന് പറഞ്ഞ് രണ്ട് വർഷം മുമ്പ് ഉടമ ഏൽപ്പിച്ചിട്ടുപോയ നായ മുതൽ തെരുവിൽ നിന്ന് എടുത്തുവളർത്തിയ 12 നായകളാണ് വീട്ടിലുള്ളത്.
വിരുന്നുകാരെ പോലെ പുറമേ നിന്നെത്തി ഭക്ഷണം കഴിച്ച് തിരികെ പോകുന്നവ വേറെയുമുണ്ട്. വൈകിട്ട് ദീപ പൊറോട്ടയുമായി വരും. ഉപേക്ഷിക്കപ്പെട്ട, വളർത്തുനായ്ക്കളെ തെരുവുപട്ടികൾ ആക്രമിക്കുന്നത് കണ്ടാലും സുരേഷ് ഇടപെടും. നായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഹോട്ടലുടമകളോടും മത്സ്യ, മാംസ വിൽപ്പനക്കാരോടും അഭ്യർത്ഥിക്കും. ഹോട്ടലുകളിൽ നിന്ന് ഭക്ഷണാവശിഷ്ടം ശേഖരിച്ച് സുരേഷ് അങ്കമാലി മുതൽ കോടാലി വരെ വിതരണം ചെയ്തിരുന്നു.
ബാർബർ ഷോപ്പിനും
നായയുടെ പേര്
പ്രമേഹവും വെരിക്കോസ് വെയിനുമുള്ള സുരേഷിന് ആഴ്ചയിൽ രണ്ട് നാൾ വിശ്രമിക്കണം. നായപരിപാലനം മൂലം ബാർബർപ്പോപ്പ് നേരത്തെ തുറക്കാനാകാത്തതിനാൽ ദിവസം 600-800 രൂപയേ ലഭിക്കൂ. ദീപയ്ക്ക് 350 രൂപ. നായ്ക്കൾക്ക് ദിവസച്ചെലവ് 400. കടവാടക മാസം 3,000. മക്കൾ: വിവേക് (വിവാഹിതൻ), വിപിൻ (ബാർബർമാർ). വിവേക് തെരുവിൽ നിന്ന് കൊണ്ടുവന്ന നായ്ക്കുട്ടിക്കിട്ട മിട്ടൂസ് എന്ന പേരാണ് ബാർബർ ഷോപ്പിനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |