ന്യൂഡൽഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി വനിതാ വിഭാഗം ജില്ലാ മേധാവി പുഷ്പ സിംഗിന്റെ പരാതിയിലാണ് നടപടി. ഡിസംബർ 28ന് ഹാജരാകാൻ ദേശീയ വനിത കമ്മിഷനും റായിക്ക് നോട്ടീസ് അയച്ചു.
യു.പിയിലെ അമേഠി മണ്ഡലത്തിൽ സ്‌മൃതി ഇറാനി ഒന്നും ചെയ്യുന്നില്ലെന്നും വെറും ‘ലത്കെ-ഝട്കെ (പ്രദർശനം) മാത്രമാണെന്നുമുള്ള പ്രസ്‌താവനയാണ് നടപടിക്ക് അടിസ്ഥാനം. പ്രസ്‌താവനയെ ചൊല്ലി ഇന്നലെ പാർലമെന്റിലും ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.
അതേസമയം താൻ പാർലമെന്ററി വിരുദ്ധമായ ഒരു ഭാഷയും ഉപയോഗിച്ചിട്ടില്ലെന്നും പ്രാദേശികമായ പ്രയോഗമാണ് നടത്തിയതെന്നും അജയ് റായ് വിശദീകരിച്ചു. മാപ്പ് പറയാൻ തക്ക മോശമായ ഭാഷയല്ല അത്. ലത്കെ-ഝട്‌കെ എന്നാൽ ആരെങ്കിലും പെട്ടെന്ന് വന്ന് എന്തെങ്കിലും പറഞ്ഞശേഷം അപ്രത്യക്ഷമാകുന്നുവെന്നാണ് അർത്ഥം. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല, സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്‌മൃതി ഇറാനി മണ്ഡലത്തിൽ ലത്കെ-ഝട്‌കെ നടത്തി മടങ്ങുന്നതിനാൽ അമേഠിക്കാർക്ക് രാഹുലിനെ വീണ്ടും ആവശ്യമുണ്ടെന്നും റായ് പറഞ്ഞിരുന്നു. അമേഠിയിലെ ഭൂരിഭാഗം ഫാക്ടറികളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ അമേഠിയിൽ മാത്രം മത്സരിക്കുമോ എന്ന് സ്മൃതി
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അമേഠിയിൽ തന്നോട് തോറ്റ രാഹുൽ ഗാന്ധി സ്‌ത്രീവിരുദ്ധ നേതാവിന്റെ സഹായം തേടുകയാണെന്ന് സ്‌മൃതി ഇറാനി പ്രതികരിച്ചു. രാഹുലിനും അമ്മയ്‌ക്കും സ്ത്രീവിരുദ്ധ ഗുണ്ടകളുടെ സഹായം വേണം. വയനാട് ഒഴിവാക്കി അമേഠിയിൽ മാത്രം വീണ്ടും മത്സരിക്കാൻ രാഹുലിനെ സ്‌മൃതി വെല്ലുവിളിക്കുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |