ന്യൂഡൽഹി : ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് പ്രതിരോധ വാക്സിൻ കരുതൽ ഡോസായി ഉടൻ നൽകിയേക്കും. ഡ്രഗ്സ് കൺട്രോളറുടെ അന്തിമ അനുമതി ലഭിച്ചാലുടൻ മൂക്കിലൊഴിക്കാവുന്ന കൊവാക്സിൻ കരുതൽ ഡോസായി നൽകാനാണ് നീക്കം. ഇതിനായി അടുത്തയാഴ്ച തന്നെ കോവിൻ പോർട്ടിലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡ്രഗ്സ് കൺട്രോളറുടെ അനുമതി ലഭിക്കുന്നതോടെ മൂക്കിലൊഴിക്കാവുന്ന കൊവാക്‌സിൻ രാജ്യത്തെ ആദ്യത്തെ നേസൽ വാക്സിൻ ആകും. 18 വയസിന് മുകളിലുള്ളവർക്കായിരിക്കും ആദ്യം വാക്സിൻ നൽകുക, ഇതിന്റെ വില ഉടൻ നിശ്ചയിക്കും, ചൈനയിൽ പടർന്നുപിടിച്ച കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടികൾക്ക് ഗതിവേഗം വന്നത്. എല്ലാവരും കരുതൽ ഡോസ് എടുക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു,
അതേസമയം ജാഗ്രത കൈവിടരുതെന്നും എല്ലാവരും മാസ്ക് ധരിക്കാൻ തയ്യാറാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു . ആശുപത്രികളിൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതുവരെ മുൻകരുതൽ വാക്സിൻ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടൻതന്നെ ഇതിന് തയ്യാറാവണം. മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ നിർബന്ധമാക്കണമെന്നും ഉന്നതതല യോഗത്തിൽ മോദി നിർദ്ദേശിച്ചു. രാജ്യാന്തര വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കണം. അവശ്യമരുന്നുകളുടെ വില നിരീക്ഷിക്കണം. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം. ജനിതക ശ്രേണീകരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും മോദി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |