തിരുവനന്തപുരം: ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ നഗരത്തിലെങ്ങും ക്രിസ്‌മസിന്റെ ആനന്ദലഹരി. നഗരത്തിലെ വർണക്കാഴ്ചകൾ കാണാൻ രാത്രിയിൽ കുടുംബസമേതമാണ് ആളുകൾ എത്തുന്നത്.
കഴിഞ്ഞ രണ്ട് ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് നിയന്ത്രണങ്ങളാൽ പരിമിതപ്പെടുത്തിയിരുന്നു.
ചെറുതും വലുതുമായ നക്ഷത്രങ്ങളും ക്രിസ്‌മസ് പാപ്പയുടെ രൂപത്തിലുള്ള കവാടവും കൂറ്റൻ സെൽഫി പോയിന്റുമൊക്കെയായി എൽ.എം.എസ് ജംഗ്ഷനിലെ സി.എസ്.ഐ മഹാഇടവകയുടെ ആസ്ഥാനമാണ് ക്രിസ്‌മസ് ആഘോഷങ്ങളിൽ ഒന്നാമൻ. കവടിയാറും വെള്ളയമ്പലവും നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളുമെല്ലാം വർണപ്രഭയിൽ മുങ്ങി. പുൽക്കൂടും കേക്കും ക്രിസ്‌മസ് പാപ്പയുടെ വസ്‌ത്രങ്ങളും വാങ്ങാനായി ഇന്നലെ നഗരത്തിലെ കടകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കൊഴിവാക്കാൻ പലരും ചാല കമ്പോളം ഉപേക്ഷിച്ചപ്പോൾ പാളയം മാർക്കറ്റും മാളുകളുമാണ് ക്രിസ്‌മസ് വിപണിയിൽ മുൻപന്തിയിലെത്തിയത്. പുൽക്കൂടുകൾ വാങ്ങാൻ എ.കെ.ജി സെന്ററിന് മുന്നിലെ വഴിയോരക്കച്ചവട കേന്ദ്രത്തിനു മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 250 രൂപയിൽ തുടങ്ങി മൂവായിരം രൂപയ്‌ക്ക് മുകളിൽ വരെയുള്ള പുൽക്കൂടുകൾ വിപണിയിൽ സജീവമാണ്. ഭൂരിപക്ഷം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ഇന്നലെ ക്രിസ്‌മസ് ആഘോഷം നടന്നു. ഓഫീസുകളിലെ ആഘോഷങ്ങളുടെ ഭാഗമായി ചുവപ്പ്,വെള്ള വസ്‌ത്രങ്ങളാണ് കൂടുതൽ വിറ്റഴിഞ്ഞതെന്ന് വസ്‌ത്രവ്യാപാരികൾ പറഞ്ഞു. ക്രിസ്‌മസ് കഴിഞ്ഞാലും പുതുവത്സര ആഘോഷങ്ങൾ പിന്നിടുംവരെ വിപണി ഉഷാറായിരിക്കുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ദേവാലയങ്ങൾ ഒരുങ്ങി
ഇന്ന് രാത്രി പാതിരാകുർബാനയോടെ വിവിധ ദേവാലയങ്ങളിൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട തിരുകർമ്മങ്ങൾക്ക് തുടക്കമാകും. നാളെ പുലർച്ചെയും ക്രിസ്‌മസ് കുർബാനയുണ്ടാകും. കഴിഞ്ഞ രണ്ടുവർഷവും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കുർബാനയ്‌ക്ക് വിശ്വാസികളെത്തിയത്. സഭാ ആസ്ഥാനങ്ങളിലെ ദേവാലയങ്ങളിൽ മതാദ്ധ്യക്ഷന്മാർ കുർബാനയ്‌ക്ക് നേതൃത്വം നൽകും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ രാത്രി 8ന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുകർമ്മങ്ങൾക്ക് മലങ്കര കാതോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമ്മികനാകും. പ്രദക്ഷിണവും വിശുദ്ധ കുർബാനയും ഉണ്ടാകും. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ രാത്രി 11.30ന് ആരംഭിക്കുന്ന തിരുകർമങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമികനാകും. പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ രാത്രി 11.45ന് ക്രിസ്‌മസ് തിരുകർമ്മങ്ങൾ ആരംഭിക്കും.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ രാത്രി 11.30നും പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ തിരുകർമ്മങ്ങൾ വൈകിട്ട് 6ന് ആരംഭിക്കും. കേശവദാസപുരം നസ്രത്ത് ചാപ്പൽ, പാങ്ങോട് കാർമ്മൽ ഹിൽ ആശ്രമദേവാലയം, ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി, പേരൂർക്കട ലൂർദ് ഹിൽ ദേവാലയം, പാമാംകോട് സെന്റ് ആന്റണീസ് മലങ്കര കാതോലിക്കാ ദേവാലയം, പാപ്പനംകോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി എന്നിവിടങ്ങളിലും ജില്ലയിലെ മറ്റു പ്രമുഖ ദേവാലയങ്ങളിലും ക്രിസ്‌മസ് ശുശ്രൂഷകൾ ഇന്ന് വൈകിട്ട് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |