മരിച്ചത് പാലക്കാട് സ്വദേശി വൈശാഖ്
പാലക്കാട് (മാത്തൂർ):വടക്കൻ സിക്കിമിലെ സേമയിൽ ആർമി ട്രക്ക് മറിഞ്ഞ് പാലക്കാട് മാത്തൂർ ചെങ്ങണിയൂർ പുത്തൻവീട്ടിൽ സഹദേവന്റെ മകൻ വൈശാഖ് (28) ഉൾപ്പെടെ 16 സൈനികർ മരണമടഞ്ഞു. 221 കരസേന റെജിമെന്റിൽ നായിക്ക് ആണ് വൈശാഖ്. മരിച്ചവരിൽ മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും ഉൾപ്പെടുന്നു.പരിക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. ഇരുപത് സൈനികരാണ് ഇതിൽ ഉണ്ടായിരുന്നത്.
കുത്തനെയുള്ള ഇറക്കത്ത് കൊടും വളവ് തിരിയുമ്പോൾ ട്രക്ക് റോഡിൽ നിന്ന് തെന്നി മലയിടുക്കിൽ 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രക്ക് പൂർണമായി തകർന്നു. അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഗാങ്‌ടോക്കിലെ എസ്.ടി.എൻ.എം ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ടോടെ വൈശാഖിന്റെ മൃതദേഹം നാട്ടിലെത്തുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചെങ്ങണിയൂർകാവ് മൈതാനത്ത് പൊതുദർശത്തിന് വച്ച ശേഷം പാമ്പാടി ഐവർമഠത്തിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കരിക്കും.
2015 ലാണ് വൈശാഖ് സേനയുടെ ഭാഗമാകുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ സഹദേവനും അമ്മ വിജിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വൈശാഖ്. ജൂലായ് 24 ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്. ഭാര്യ: ഗീതു. മകൻ: ഒന്നര വയസുളള തൻവിക്. സഹോദരി: ശ്രുതി.
' മരിച്ച ധീര ജവാന്മാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു".
- ദ്രൗപദി മുർമു, രാഷ്ട്രപതി
'റോഡപകടത്തിൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ"
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |