തിരുവനന്തപുരം: രാവിലെയും വൈകിട്ടുമായി റേഷൻ വിതരണം ക്രമീകരിച്ചിട്ടും ഇ- പോസ് സംവിധാനം തകരാറിലായി. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും പല തവണ റേഷൻ വിതരണം മുടങ്ങി. മാസത്തിന്റെ അവസാന ആഴ്ചയായതിനാൽ കടകളിൽ തിരക്കായിരുന്നു. ഇ പോസ് യന്ത്രത്തിൽ വിരൽ പതിക്കുമ്പോൾ ബയോ മെട്രിക് വിവരശേഖരണം നടക്കാതെ വന്നതായിരുന്നു പ്രധാന പ്രശ്‌നം. കാർഡ് ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചുള്ള പകരം സംവിധാനത്തെ ആശ്രയിച്ചത് വിതരണ നടപടികൾ വൈകാൻ കാരണമായി. ചിലയിടങ്ങളിൽ ഒ.ടി.പി സംവിധാനവും പ്രവർത്തിച്ചില്ല.
ഇ- പോസ് തകരാർ തുടർക്കഥയായതോടെയാണ് റേഷൻ കടകളുടെ പ്രവർത്തനം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചത്. സെർവറിന്റെ ശേഷിയെ ബാധിക്കാതിരിക്കാനായിരുന്നു ക്രമീകരണം. എന്നിട്ടും തകരാർ തുടരുന്നത് ബി.എസ്.എൻ.എല്ലിന്റെ സെർവറുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിശദീകരണം. 93 ലക്ഷം കാർഡ് ഉടമകളിൽ ഡിസംബറിൽ 56 ശതമാനം പേരാണ് ഇതു വരെ റേഷൻ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |