ഛത്തിസ്ഗഡിനെ 149 റൺസിന് ആൾഒൗട്ടാക്കി
ജലജിന് അഞ്ചുവിക്കറ്റ് , കേരളം 100/2
തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഛത്തിസ്ഗഡിനെ ആദ്യ ഇന്നിംഗ്സിൽ 149 റൺസിന് ആൾഒൗട്ടാക്കിയ കേരളം ആദ്യ ഇന്നിംഗ്സിനിറങ്ങി ഒന്നാം ദിവസം കളിനിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലെത്തി. 50 റൺസ് കൂടി നേടിയാൽ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാം.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത നായകൻ സഞ്ജു സാംസണിന്റെ തീരുമാനം ശരിവയ്ക്കുംവിധം പന്തെറിഞ്ഞ ബൗളർമാരാണ് കേരളത്തിന് കരുത്തായത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സച്ചിൻ ബേബിയും വൈശാഖ് ചന്ദ്രനും ഒരു വിക്കറ്റ് വീഴ്ത്തിയ എൻ.പി ബേസിലും ചേർന്നാണ് ഛത്തിസ്ഗഡിനെ ചുരുട്ടിയത്. ഏഴാം ഓവറിൽ ഓപ്പണർ ഹുർക്കാത്തിനെ(11) സഞ്ജുവിന്റെ കയ്യിലെത്തിച്ച് വൈശാഖാണ് ആക്രമണം തുടങ്ങിയത്. തുടർന്ന് ബേസിൽ റിഷഭ് തിവാരിയെയും (8)പുറത്താക്കി.തുടർന്ന് ജലജ് വേട്ട തുടങ്ങി. അജയ് മണ്ഡൽ(12),അമൻദീപ് ഖാരേ(0),ശശാങ്ക് (2), ഷഹബാസ് ഹുസൈൻ (2),സൗരഭ് മജുംദാർ(19) എന്നിവരെയാണ് ജലജ് മടക്കി അയച്ചത്. 40 റൺസടിച്ച് ടോപ്സ്കോററായ നായകൻ ഹർപ്രീത് സിംഗിനെ വൈശാഖ് ബൗൾഡാക്കി.18.5 ഓവറിൽ 5 മെയ്ഡനടക്കം 48 റൺസ് നൽകിയാണ് ജലജ് അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ 24-ാം തവണയാണ് ജലജ് അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തിന് പി.രാഹുൽ(24),രോഹൻ കുന്നുമ്മൽ (31)എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കളിനിറുത്തുമ്പോൾ 29 റൺസുമായി രോഹൻ പ്രേമും 11 റൺസുമായി സച്ചിൻ ബേബിയുമാണ് ക്രീസിൽ.
5000 തികച്ച് രോഹൻ പ്രേം
ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ കേരള താരമായി രോഹൻ പ്രേം.ഇന്നലെ ഛത്തിസ്ഗഡിനെതിരെ വ്യക്തിഗത സ്കോർ എട്ടിലെത്തിയപ്പോഴാണ് രോഹൻ ഈ ചരിത്രനേട്ടത്തിലെത്തിയത്. തന്റെ 93-ാമത്തെ ഫസ്റ്റ്ക്ളാസ് മത്സരത്തിലാണ് 36കാരനായ രോഹന്റെ നേട്ടം. കേരളത്തിനായി ഏറ്റവും കൂടുതൽ രഞ്ജി ട്രോഫിമത്സരങ്ങൾ കളിച്ച താരമെന്ന കെ.എൻ അനന്തപത്മനാഭന്റെ റെക്കാഡ് കഴിഞ്ഞ മത്സരത്തോടെ രോഹൻ മറികടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |