മോസ്‌കോ : തങ്ങളുടെ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ച ജി 7 രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കുമെതിരെ റഷ്യ രംഗത്ത്. റഷ്യൻ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ച രാജ്യങ്ങൾ, വ്യക്തികൾ, കമ്പനികൾ എന്നിവർക്ക് എണ്ണ, എണ്ണ ഉത്പന്ന വിതരണം നിറുത്തിവയ്ക്കുമെന്ന് റഷ്യ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഒപ്പുവച്ചു.
വരുന്ന ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിലെത്തും. ജൂലായ് 1 വരെയാണ് നിലവിൽ നിരോധനം നിശ്ചയിച്ചിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ വിലക്കിൽ ഇളവ് നൽകുമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക പുട്ടിനായിരിക്കും.
റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിനെതിരെയുള്ള മറുപടിയായി ഇറക്കുമതി ചെയ്യുന്ന റഷ്യൻ എണ്ണയ്ക്ക് ബാരലിന് പരമാവധി 60 ഡോളർ ഏർപ്പെടുത്തിയുള്ള ജി 7, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെയും ഓസ്ട്രേലിയയുടെയും വില നിയന്ത്രണം ഡിസംബർ 5ന് പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
തങ്ങളുടെ എണ്ണയ്ക്ക് വിലപരിധി നിശ്ചയിക്കാനുള്ള ജി 7 രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും തീരുമാനത്തെ പിന്തുണയ്ക്കാത്ത ഇന്ത്യയുടെ നിലപാടിനെ റഷ്യ സ്വാഗതം ചെയ്തിരുന്നു. അതേ സമയം, ഉത്തരവ് പ്രകാരം റഷ്യ എണ്ണ വിതരണം നിറുത്തിയാൽ ഈ രാജ്യങ്ങളിൽ വിലക്കയറ്റത്തിന് ഇടയാക്കും. എന്നാൽ, ഇന്ത്യയടക്കം റഷ്യൻ എണ്ണ പരിധികളില്ലാതെ ഇറക്കുമതി ചെയ്യുന്ന ഏഷ്യൻ രാജ്യങ്ങളെ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |