തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ ലിസ്റ്റിൽപെട്ട ഗുണ്ടാനേതാവുമായ ആറ്റുകാൽ പാടശേരി പണയിൽ വീട്ടിൽ വാവാച്ചി ശരത്തിനെ വെട്ടിയ കേസിലെ പ്രതികളെ ഇന്നലെ വൈകിട്ടോടെ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തു.
കുപ്രസിദ്ധ ഗുണ്ട കല്ലടിമുഖം ഫ്ളാറ്റിൽ താമസിക്കുന്ന പഞ്ചാര ബിജു എന്ന ബിജു (46), പാടശേരി സ്വദേശി പാടശേരി ബൈജു എന്ന ബൈജു (40), പാടശേരി സ്വദേശികളായ ശിവകുമാർ (42), ജയേഷ് (37), അനീഷ് (35), ഇഞ്ചിവിള ബാബു എന്ന ബാബു (58) എന്നിവരാണ് പ്രശാന്ത് നഗർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്ന് അറസ്റ്റിലായത്. പഞ്ചാര ബിജു കൊലക്കേസ് അടക്കം നിരവധി അടിപിടി, വധശ്രമ കേസുകളിലും പാടശേരി ബൈജു അബ്കാരി കേസുകളിലും വധശ്രമ കേസുകളിലും ജയേഷ് അടിപിടി കേസുകളിലും പ്രതികളാണ്.
ബുധനാഴ്ച രാവിലെ 9ന് ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്തെ വയലിലായിരുന്നു സംഭവം. ആക്രമിക്കാനെത്തിയ സംഘത്തിനു നേരെ ഓട്ടോ ഡ്രൈവറായ ശരത് ഏറുപടക്കം എറിഞ്ഞ ശേഷം ഓടി. എന്നാൽ പ്രതികൾ ശരത്തിനെ പിന്തുടർന്നെത്തി അതിക്രൂരമായി മർദ്ദിച്ച് അവശനാക്കി ചതുപ്പിൽ താഴ്‌ത്തിയ ശേഷം മാരകായുധങ്ങൾ കൊണ്ട് തുരുതുരാ വെട്ടുകയായിരുന്നു. കാൽപാദത്തിനും തലയ്ക്കും വലതുകൈയ്ക്കും മാരകമായി വെട്ടേറ്റ ശരത്തിനെ പൊലീസെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരത്തിന്റെ പാദം പൂർണമായും അറ്റുപോകാത്തതിനാൽ തുന്നിച്ചേർക്കാനായി. ശസ്ത്രക്രിയയ്‌ക്കുശേഷം ശരത്ത് ഓർത്തോ ഐ.സിയുവിൽ ചികിത്സയിലാണ്.
പ്രദേശവാസികളായ ശരത്തും പ്രതികളും തമ്മിൽ നേരത്തേ തന്നെ ശത്രുതയിലായിരുന്നു. പ്രതികളിലൊരാളായ ശിവകുമാറിന്റെ ഓട്ടോ ബുധനാഴ്‌ച പുലർച്ചെ അടിച്ചുതകർത്തതിലുള്ള വൈരാഗ്യമാണ് ശരത്തിനെ ആക്രമിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ശരത്തിനെ 2019ൽ കാപ്പ ചുമത്തി ഒരുവർഷം നാടുകടത്തിയിരുന്നു. പിന്നീട് വീണ്ടും തിരിച്ചെത്തി കേസിൽപെട്ട് റിമാൻഡിലായി. ഒന്നരമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി. അജിത്തിന്റെ നിർദ്ദേശപ്രകാരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്, എസ്.ഐമാരായ ദിനേശ്, അഭിജിത്ത്, ഉത്തമൻ, ജസ്റ്റിൻരാജ്, എസ്.ഐ രതീന്ദ്രൻ, സി.പി.ഒമാരായ സാബു, വിനോദ്, ഗിരീഷ്, രാഗേഷ് എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |