മോസ്കോ: യുക്രെയിനിൽ നിന്ന് തങ്ങളുടെ അതിർത്തിക്കുള്ളിലേക്ക് കടന്ന മിസൈൽ വെടിവച്ച് വീഴ്‌ത്തിയെന്ന അവകാശവാദവുമായി അയൽ രാജ്യമായമായ ബെലറൂസ് രംഗത്ത്. റഷ്യയുടെ സഖ്യകക്ഷിയായ ബെലറൂസ് യുക്രെയിൻ അധിനിവേശത്തിൽ നേരിട്ട് പങ്കാളിയാകുമോ എന്ന ആശങ്ക ഇതോടെ ഇരട്ടിച്ചു.
സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ ഉത്തരവിട്ടു. ഇന്നലെ പ്രാദേശിക സമയം രാവിലെ 10നും 11നും ഇടയിലാണ് യുക്രെയിന്റെ എസ് - 300 മിസൈൽ അതിർത്തിയിൽ പ്രവേശിച്ചത്. മിസൈൽ രാജ്യത്തേക്ക് പതിച്ചെന്നാണ് ബെലറൂസ് പ്രസിഡൻഷ്യൽ വൃത്തങ്ങൾ ടെലിഗ്രാമിലൂടെ ആദ്യം പുറത്തുവിട്ടത്.
എന്നാൽ ബ്രിസ്റ്റ് മേഖലയിൽ വീണ മിസൈൽ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ച് വീഴ്‌ത്തുകയായിരുന്നെന്ന് ബെലറൂസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. സംഭവത്തെ തുടർന്ന് യുക്രെയിൻ അംബാസഡറെ ബെലറൂസ് അധികൃതർ വിളിച്ചുവരുത്തി.
മിസൈൽ ലക്ഷ്യം തെറ്റി വീഴാനാണ് സാദ്ധ്യത. യുക്രെയിനെ ആക്രമിക്കാൻ റഷ്യ നിരന്തര സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്തകൾക്കിടെയിലാണ് ആരോപണവുമായി ബെലറൂസ് രംഗത്തെത്തിയിരിക്കുന്നത്.
യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചത് തന്നെ ബെലറൂസ് അതിർത്തിയിൽ നിന്ന് കടന്നുകയറിയാണ്. നിലവിൽ യുക്രെയിനിൽ കനത്ത തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിൽ ബെലറൂസിനെ കൂടി തങ്ങൾക്കൊപ്പം ചേർക്കാനാണ് റഷ്യയുടെ ശ്രമമെന്ന് പാശ്ചാത്യരാജ്യങ്ങൾ ആരോപിക്കുന്നു.
നവംബറിൽ ഒരു മിസൈൽ യുക്രെയിന്റെ അയൽരാജ്യമായ പോളണ്ടിൽ പതിച്ചിരുന്നു. മിസൈൽ റഷ്യയുടേതാണെന്ന് ആരോപിക്കപ്പെട്ടെങ്കിലും യുക്രെയിന്റെ വ്യോമപ്രതിരോധ സംവിധാനത്തിൽ നിന്ന് അബദ്ധത്തിൽ ലക്ഷ്യം തെറ്റി വന്നതാണെന്ന് പിന്നീട് കണ്ടെത്തിയതോടെ സംഘർഷ സാഹചര്യം ഒഴിവായി.
റഷ്യ തൊടുത്തത് 120 മിസൈലുകൾ
കരയിലും ആകാശത്തും നിന്ന് ഇന്നലെ രാവിലെ മുതൽ യുക്രെയിനിലെ ഊർജ സംവിധാനങ്ങൾക്ക് നേരെ റഷ്യ തൊടുത്തത് 120 മിസൈലുകൾ. ഇതിൽ പലതും യുക്രെയിൻ സൈന്യത്തിന് വെടിവച്ച് വീഴ്‌ത്തി. കീവിൽ കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കീവിൽ 40 ശതമാനം ജനങ്ങൾക്കും വൈദ്യുതി ലഭ്യത നഷ്ടമായി. കിഴക്ക് ഖാർക്കീവ് മുതൽ പടിഞ്ഞാറ് ലിവീവ് വരെയുള്ള മിക്ക നഗരങ്ങളിലും റഷ്യ ഇന്നലെ കടന്നാക്രമണം നടത്തി. ഖേഴ്സണിലും വ്യാപക ആക്രമണമുണ്ടായി. ലിവീവിലെ വൈദ്യുതിബന്ധം ഏറെക്കുറേ പൂർണമായും
നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |