കൊച്ചി: ചെറായി ബീച്ചിനോട് ചേർന്ന 404.76 ഏക്കർ ഭൂമി സർക്കാരിനും അറുന്നൂറോളം കുടുംബങ്ങൾക്കും തീരാതലവേദനയാകുന്നു. ഭൂമി പോക്കുവരവ് ചെയ്ത് നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെ സ്ഥിതിഗതികൾ സങ്കീർണമായി. ക്ളബ്ബ് മഹീന്ദ്രയുൾപ്പെടെ നൂറുകണക്കിന് കോടി നിക്ഷേപമുള്ള നിരവധി റിസോർട്ടുകളും
ദീർഘമായ നിയമയുദ്ധത്തിന്റെ കഥയുറങ്ങുന്ന സെന്റിന് ലക്ഷങ്ങൾ വിലവരുന്ന ഈ ഭൂമിയിലുണ്ട്.
കച്ചിമേമൻ മുഹമ്മദ് സിദ്ധിക്ക് സേട്ടിന്റെ ദാനം
മട്ടാഞ്ചേരിയിലെ വ്യാപാരിയായിരുന്ന കച്ചിമേമൻ മുഹമ്മദ് സിദ്ധിക്ക് സേട്ടു 1950 നവംബർ ഒന്നിന് മുസ്ളിം മതാചാരപ്രകാരം സമർപ്പിച്ചതാണ് ഈ സ്ഥലം. ഇങ്ങനെ വഖഫ് ചെയ്തുകഴിഞ്ഞാൽ പിന്നെ ഭൂമി കൈമാറുക സാധാരണഗതിയിൽ അസാദ്ധ്യമാണ്. കോഴിക്കോട് ഫാറൂഖ് കോളേജ് നടത്തിപ്പിന് വേണ്ടി മാത്രമേ ഭൂമിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കാവൂ എന്നായിരുന്നു വ്യവസ്ഥ. വീഴ്ചവന്നാൽ ഭൂമി സേട്ടുവിന്റെ കുടുംബത്തിന് മടക്കി എടുക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തെങ്ങിൻ പറമ്പും പൊക്കാളിപ്പാടങ്ങളുമായിരുന്ന ഭൂമി കാലക്രമത്തിൽ ജനങ്ങൾ കൈയേറി വീടുകൾ നിർമ്മിച്ചു. ഫാറൂഖ് കോളേജ് ഭൂമിയുടെ മേൽനോട്ടത്തിനായി ചുമതലപ്പെടുത്തിയ മുത്തവല്ലിക്കെതിരെയും ഭൂമി അന്യാധീനപ്പെടുത്തിയതിന് ആരോപണങ്ങളുണ്ട്. അറുന്നൂറോളം വീടുകളും മൂന്ന് ക്രിസ്ത്യൻ പള്ളികളും രണ്ട് ക്ഷേത്രങ്ങളും നിരവധി ഹോട്ടലുകളും ഇവിടെയുണ്ട്.
കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായിചെറായി ബീച്ചിന് അഭിമുഖമാണ് ഭൂമിയുടെ നല്ലൊരു ഭാഗവും. ഒട്ടേറെപ്പേർക്ക് പട്ടയവും ലഭിച്ചിട്ടുണ്ട്. 2019ൽ ഈ ഭൂമി വഖഫ് രജിസ്റ്ററിൽ ഉൾപ്പടുത്തി.
നിസാർ കമ്മിറ്റി റിപ്പോർട്ട്
കേരളത്തിലെ വഖഫ് ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിച്ച എം.എ. നിസാർ കമ്മിറ്റി റിപ്പോർട്ടിൽ ഈ ഭൂമിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. കമ്മിറ്റി റിപ്പോർട്ട് 2010ൽ സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയിൽ റിപ്പോർട്ട് നടപ്പാക്കാൻ ഹൈക്കോടതി സർക്കാരിന് ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. 2007ൽ എൽ.ഡി.എഫ് സർക്കാരാണ് നിസാർ കമ്മിറ്റിയെ നിയോഗിച്ചത്. 676 ഏക്കർ ഭൂമി വഖഫ് ബോർഡ് അന്യാധീനപ്പെടുത്തിയെന്ന് റിപ്പോർട്ടിലുണ്ട്.
പോക്കുവരവിന് അനുമതി നൽകിയ ഉത്തരവിന് സ്റ്റേ
ചെറായിയിലെ 404 ഏക്കർ വഖഫ് ഭൂമി പോക്കുവരവു നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കേരള വഖഫ് സംരക്ഷണവേദി പ്രസിഡന്റ് ടി.എം. അബ്ദുൾ സലാം, സെക്രട്ടറി നാസർ മനയിൽ എന്നിവർ നൽകിയ അപ്പീലിൽ ജസ്റ്റിസ് സി.എസ്. ഡയസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഒരു മാസത്തെ സ്റ്റേ അനുവദിച്ചത്. ഹർജി പിന്നീട് പരിഗണിക്കും.വഖഫ് ഭൂമിയിൽ അറുന്നൂറോളം കുടുംബങ്ങളുണ്ടെന്നും ഇവരെ ഒഴിപ്പിക്കാനാവില്ലെന്നുമുള്ള സർക്കാർ നിലപാടിനെത്തുടർന്നാണ് ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |