കൊല്ലം: നഗര ഹൃദയത്തിൽ സാമൂഹ്യവിരുദ്ധർക്ക് തമ്പടിക്കാൻ സൗജന്യമായി താവളങ്ങൾ വിട്ടുനൽകി റെയിൽവേ. റെയിൽവേ സ്റ്റേഷൻ പരിസരത്തായി ചിന്നക്കട മുതൽ കർബല വരെ 82 റെയിൽവേ ക്വാട്ടേഴ്സുകളാണ് കാടുകയറി പ്രേതാലയങ്ങൾ പോലെ കിടക്കുന്നത്. വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ക്വാട്ട്ഴ്സുകളിപ്പോൾ സാമുഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
റെയിൽവേ ആശുപത്രി, ക്യു.എ.സി റോഡ്, കർബല റോഡ്, ഉപാസന ആശുപത്രി, റെയിൽവേ ഓവർ ബ്രിഡ്ജ് എന്നിവിടങ്ങളിലായി 293 ക്വാട്ടേഴ്സുകളാണ് നഗരത്തിൽ റെയിൽവേക്ക് നേരത്തെയുണ്ടായിരുന്നത്. ഇതിൽ രണ്ടാം പ്രവേശന കവാടം നിർമ്മാണത്തിനും ഇപ്പോൾ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി 96 ക്വാട്ടേഴ്സുകൾ പൊളിച്ചുനീക്കിയിരുന്നു. ബാക്കി 197 ക്വാട്ടേഴ്സുകളിൽ 115 എണ്ണത്തിൽ മാത്രമാണ് താമസമുള്ളത്. കാൽനൂറ്റാണ്ടായി ഉപയോഗിക്കാത്തവയുമുണ്ട്. അതുകൊണ്ട് തന്നെ ഓടിട്ട കെട്ടിടങ്ങളിൽ പലതിന്റെയും മേൽക്കൂര തകരുകയും ബാക്കിയുള്ളവയുടെ വാതിലും ജനലും ചിതലും തുരുമ്പുമെടുത്ത് നശിച്ചിരിക്കുകയുമാണ്.
ലഹരി സംഘങ്ങളുടെ താവളം
ഒഴിഞ്ഞ് കിടക്കുന്ന ക്വാട്ടേഴ്സുകളിൽ പലതും ലഹരി സംഘങ്ങളുടെ താവളങ്ങളാണ്. ലോക്ക്ഡൗൺ സമയത്ത് ഒരു ഒഴിഞ്ഞ ക്വാട്ടേഴ്സിൽ നിന്നും വാറ്റ് ചാരായം പിടിച്ചിരുന്നു. കാടുമൂടി കിടക്കുന്നതിനാൽ പകൽ സമയത്ത് പോലും പരിസര വാസികൾ ഈ കെട്ടിടങ്ങൾക്കടുത്തേക്ക് പോകാറില്ല. ഇവിടങ്ങളിൽ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘങ്ങൾ തമ്മിൽ ഇടയ്ക്കിടെ സംഘർഷവും ഉണ്ടാകാറുണ്ട്. രാത്രിയിൽ ബഹളം കേട്ട് വിവരമറിയിച്ചാലും പൊലീസ് എത്താറില്ലെന്നും സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ പുകവലിക്കാനായി പരിസരത്ത് തമ്പടിച്ചപ്പോഴാണ് ഭാരത രാജ്ഞി പള്ളിക്ക് അടുത്തുള്ള ക്വാട്ടേഴ്സിൽ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നിരീക്ഷണം വേണം
ഒഴിഞ്ഞ് കിടക്കുന്ന ക്വാട്ടേഴ്സുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന വേണമെന്നാണ് സമീപവാസികളുടെ ആവശ്യം. പൊലീസ് സാന്നിദ്ധ്യം ഉണ്ടായാൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കുറയും. ഒഴിഞ്ഞ് കിടക്കുന്നവയിൽ പതിറ്റാണ്ടുകൾ പഴക്കമുള്ളവ പൊളിച്ചുനീക്കണമെന്ന ആവശ്യവും ശക്തമായുണ്ട്. ക്വാട്ടേഴ്സുകൾ തങ്ങളുടെ അധികാര പരിധിയിലല്ലെന്നാണ് ആർ.പി.എഫിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |