ന്യൂഡൽഹി:വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ ഉയർത്താനുള്ള സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കാത്ത കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കുന്നില്ലെങ്കിൽ കോടതി അലക്ഷ്യ നടപടി അല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
1996 ജനുവരി ഒന്നിന് ശേഷം വിരമിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പെൻഷൻ 3.07 മടങ്ങ് വർദ്ധിപ്പിക്കാൻ സുപ്രീം കോടതി 2012 ലാണ് ഉത്തരവിട്ടത്. സർവ്വീസിലെ തസ്തികയുടെ പരിഷ്‌കരിച്ച ശമ്പളത്തിന്റെ 50 ശതമാനമെങ്കിലും പെൻഷൻ നൽകണമെന്നാണ് നിർദ്ദേശിച്ചത്. മൂന്ന് മാസത്തിനുള്ളിൽ നടപ്പാക്കണമെന്ന് കഴിഞ്ഞ സെപ്തംബറിലും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ നിർദ്ദേശം നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |