ആലപ്പുഴ: സഹപ്രവർത്തകരായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സി.പി.എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്നു പുറത്താക്കി. ജില്ലാ നേതൃത്വം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇത് സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. ഒരു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിഞ്ഞിരുന്ന് പകർത്താൻ ശ്രമിച്ചെന്ന പേരിൽ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നു.
ഇതിനിടെ തെറിച്ചുപോയ മൊബൈൽ ഫോൺ പരിശോധിപ്പോഴാണ് മറ്റു വീഡിയോകൾ കണ്ടെത്തിയത്. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകൾ ഇതിലുണ്ടായിരുന്നുവെന്നാണ് ആരോപണം. പൊലീസിൽ പരാതി നൽകാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ മന്ത്രി സജി ചെറിയാനെ വിവരം ധരിപ്പിച്ചു. തുടർന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. 30ലധികം സ്ത്രീകളെ നേരിട്ടു കണ്ടു സംസാരിച്ചതിന്റെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട് തയ്യാറാക്കി നടപടി സ്വീകരിച്ചത്.
ഒന്നിലധികം സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുമാസം മുമ്പാണ് ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പക്ഷേ അന്വേഷണം മന്ദഗതിയിലായിരുന്നു. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്നാണ് പൂർത്തിയാക്കി നടപടിയിലേക്കു കടന്നത്.
കണ്ടു ബോദ്ധ്യപ്പെട്ടു
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ ജി.വേണുഗോപാൽ, കെ.എച്ച്. ബാബുജാൻ, ജി.ഹരിശങ്കർ, എം. സത്യപാലൻ, ആർ.നാസർ, പി.പി.ചിത്തരഞ്ജൻ എന്നിവർ ദൃശ്യങ്ങൾ കണ്ടാണ് പരാതിയിലെ വാസ്തവം ബോദ്ധ്യപ്പെട്ടത്.
ഗുരുതരമായ കുറ്റം ചെയ്തതിനാൽ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വീഡിയോകളിൽ പലതും പാർട്ടി ഓഫീസുകളിൽ വച്ചാണ് മൊബൈലിൽ പകർത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പാർട്ടിയുടെ വനിതാസംഘടനയിലെ നേതാക്കളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു. പല സ്ത്രീകൾക്കും അവരുടെ ബന്ധുക്കൾക്കും താത്കാലിക ജോലി തരപ്പെടുത്തിയാണ് ഇയാൾ കെണിയിൽ വീഴ്ത്തിയതെന്ന് പാർട്ടിയിലെത്തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.
ബന്ധുക്കളെല്ലാം ജോലിക്കാർ
സോണയുടെ മൂന്നു സഹോദരിമാർക്കും സർക്കാർ സ്ഥാപനത്തിലാണ് ജോലി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഒരു സഹോദരി കളപ്പുര ഗസ്റ്റ് ഹൗസ് ഹൗസിലും മറ്റൊരാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ഓഫീസിലും ഒരു സഹോദരി ഹോമിയോ ആശുപത്രി ഓഫീസിലും ഒരു സഹോദരിയുടെ ഭർത്താവ് ആലപ്പുഴ സഹകരണ ആശുപത്രിയിലെ പമ്പ് ഓപ്പറേറ്ററായും ജോലി ചെയ്യുന്നു. സാമ്പത്തിക ആരോപണങ്ങളെത്തുടർന്ന് സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ മാസം സോണയെ ഒഴിവാക്കിയിരുന്നു. നഗരത്തിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥന്മാരിൽ നിന്നു പണം വാങ്ങുന്നുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |