തിരുവനന്തപുരം; കെ.എആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച വിവാദത്തിനിടയിൽ അടൂർ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ രംഗത്ത് മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂർ. അദ്ദേഹത്തിന് എന്നും സിനിമയോട് അടങ്ങാത്ത അഭിനിവേശമാണെന്നും പിണറായി പറഞ്ഞു. ദേശാഭിമാനിയുടെ 80-ാം വാർഷികാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
ചടങ്ങിൽ 2022ലെ ദേശാഭിമാനി പുരസ്കാരം പിണറായി വിജയൻ അടൂരിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ഫലകവും 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം സമർപ്പിച്ചത്.
അതേ സമയം വിവാദത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി അടൂർ രംഗത്തെത്തി. മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണ് എന്ന് അടൂർ പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിവിവേചനം നടക്കുന്നു എന്ന ആക്ഷേപം ചെയർമാനായ അടൂർ തള്ളിയിരുന്നു. ആരോപണം തെറ്റാണെന്നും എസ്.സി എസ്.ടി കമ്മിഷൻ പരിശോധിച്ച് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അടൂർ വ്യക്തമാക്കി.
അടൂരിനെ പരസ്യമായി വിമർശിച്ച് സംവിധായകനും നടനുമായ ജോയ്‌മാത്യുവും ഇന്ന് രംഗത്തെത്തിയിരുന്ന. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ആകെ വേണ്ടത് അടൂർ ഗോപാലകൃഷ്ണൻ സ്ഥാനം ഒഴിയുകയാണെന്ന് ജോയ്‌മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അടൂർ ഒഴിയുന്നതിനൊപ്പം ഡയറക്ടർ ശങ്കർ മോഹനെയും കൂടെക്കൂട്ടണമെന്നും ജോയ് മാത്യു പറഞ്ഞു.
കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം ചെയർമാനായ അടൂർ തള്ളിയിരുന്നു. എനിക്ക് അതു മനസ്സിലായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂർ പറഞ്ഞു. ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ശങ്കർ മോഹൻ തികഞ്ഞ പ്രൊഫഷണലായ വ്യക്തിയാണ്. പ്രൊഫഷണലായ ഒരു വ്യക്തിക്ക് ഒരുവിഭാഗം വിദ്യാർത്ഥികളോട് എങ്ങനെ വിവേചനപരമായി പെരുമാറാനാകും?. തികച്ചും തെറ്റായ ആരോപണമാണിത്. എസ് സി എസ് ടി കമ്മീഷൻ പരിശോധിച്ച്, ആരോപണം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് അടൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |