കായംകുളം: എസ്.ബി.ഐ കായംകുളം ടൗൺ ബ്രാഞ്ചിന്റെ എ.ടി.എമ്മിൽ കൃത്രിമത്വം കാട്ടി 2.23 ലക്ഷം രൂപ അപഹരിച്ച കേസിൽ ഹരിയാന സ്വദേശി സൊഹൈലിനെ (30) കായംകുളം പൊലീസ് പിടികൂടി.
കായംകുളം മുത്തൂറ്റ് ബിൽഡിംഗിൽ എസ്.ബി.ഐ ടൗൺ ശാഖ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ഡിപ്പോസിറ്റ് കം വിത്‌ഡ്രോവൽ മെഷീനിൽ നിന്നു 2022 സെപ്തംബർ 28 മുതൽ ഒക്ടോബർ 7 വരെ പല തവണകളായി വിവിധ ബാങ്കുകളുടെ എ.ടി.എം കാർഡുകൾ ഉപയോഗിച്ച് 2.17 ലക്ഷം അപഹരിച്ച കേസിലാണ് അറസ്റ്റ്. സൊഹൈൽ സ്വന്തം പേരിലുള്ള കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ മെഷീനിന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് 'ട്രാൻസാക്ഷൻ ഫെയിൽഡ്' ആക്കും. എന്നാൽ ഇതേ സമയം മെഷീനിൽ നിന്ന് പണം കൈപ്പറ്റുകയും ചെയ്യും. ട്രാൻസാക്ഷൻ ഫെയിൽഡ് ആയതിന്റെ നഷ്ടപരിഹാരമെന്നോണമാണ് മൊത്തം 2,23,100 രൂപ ഇയാൾ കബളിപ്പിച്ചെടുത്തത്.
കേസ് രജിസ്റ്റർ ചെയ്ത ശേഷം വീഡിയോ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടെടുത്ത് കായംകുളത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പുതിയിടം ക്ഷേത്രത്തിന് കിഴക്ക് വശം ഗ്യാസ് സ്റ്റൗ കച്ചവടം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയുടെ സഹായിയായി, രൂപസാദൃശ്യമുള്ളയാൾ ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തി. അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ രാജസ്ഥാനിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള ഗജ്സിംഗ്പൂരിൽ നിന്നാണ് പിടികൂടിയത്.
തുടർന്ന് കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇയാളുടെ പക്കൽ നിന്ന് 13 എ.ടി.എം കാർഡുകളും, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അജയ്‌നാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ മേൽനോട്ടത്തിൽ കായംകുളം എസ്.ഐ വി. ഉദയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ എസ്. സുധീഷ്, കെ.ഇ. ഷാജഹാൻ, ജി. ദീപക്, ജി. അനീഷ് കുമാർ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |