തിരുവനന്തപുരം: പൊലീസിനെ വിളിച്ചറിയിച്ചതിന് ശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്താണ് (28) ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നത്തിൽ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തുവെന്നായിരുന്നു യുവാവിന്റെ ആരോപണം. തൊടുപുഴ പൊലീസിനെതിരെയായിരുന്നു യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചതിന് ശേഷമാണ് അമൽജിത്ത് തൂങ്ങിമരിച്ചത്.
തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്റെ ഭാര്യ. ഇത് യുവതിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവർ ഗർഭിണിയായിരിക്കേ ആദ്യഭർത്താവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് യുവാവ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിൽ കേസെടുത്തതിനെ തുടർന്ന് അമൽജിത്ത് 49 ദിവസം ജയിലിലായിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ 13ന് തൊടുപുഴ പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. ഇതിന് ശേഷം മാനസികവിഭ്രാന്തിയുണ്ടെന്ന് പറഞ്ഞ് കോടതിയുടെ നിർദേശപ്രകാരം പതിനഞ്ച് ദിവസത്തോളം ഇയാളെ കോട്ടയത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയച്ചു. ഭാര്യയുടെ ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചുവെന്നാണ് അമൽജിത്ത് ആരോപിക്കുന്നത്.
തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോൾ ആണിതെന്ന് അമൽജിത്ത് പൊലീസിനോട് പറയുന്നുണ്ട്. തനിക്ക് അവസാനമായി പറയാനുള്ള കാര്യങ്ങൾ കേൾക്കണം. പൊലീസ് കള്ളക്കേസ് തലയിൽ കെട്ടിവച്ചു. അതിനാൽ മരിക്കാൻ പോവുകയാണ്. ഇത് തന്റെ മരണമൊഴിയായി കണക്കാക്കണമെന്നും താൻ മരണത്തിന് കീഴടങ്ങുകയാണെന്നും അമൽജിത്ത് പൊലീസിനോട് പറയുന്ന സംഭാഷണം പുറത്തുവന്നിരിക്കുകയാണ്. പൊലീസ് ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഫോൺ സംഭാഷണം സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതിന് ശേഷമാണ് അമൽജിത്ത് തൂങ്ങിമരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |