രാജകുമാരി: ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മദ്യം വിൽക്കാൻ ശ്രമിച്ച കേസിൽ ബിവറേജസ് ജീവനക്കാരനുൾപ്പെടെ നാലുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. പൂപ്പാറ ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരൻ തിരുവനന്തപുരം കോലിയക്കോട് താരകംഉല്ലാസ നഗറിൽ ബിനു(50), ബന്ധുവായ പോത്തൻകോട് പുത്തൻവീട്ടിൽ ബിജു(40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു(53), മകൻ എബിൻ(22) എന്നിവരെയാണ് ശാന്തൻപാറ സി.ഐ മനോജ് കുമാർ, എസ്.ഐ പി.ഡി.അനൂപ്‌മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂപ്പാറ തലക്കുളത്തിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ച ജീപ്പിൽ നിന്നും 35 ലിറ്റർ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. എംസി എന്ന മദ്യത്തിന്റെ വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലുള്ള മദ്യം ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നാണെന്ന വ്യാജേനയാണ് പ്രതികൾ വിൽക്കാൻ ശ്രമിച്ചത്. ഔട്ട്ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപക്ക് നൽകാമെന്ന് ബിനു പറഞ്ഞ വിവരം മറ്റ് ചില ജീവനക്കാർ അറിഞ്ഞിരുന്നു. ഈ വിവരം അധികൃതർ പൊലീസിനെയും എക്‌സൈസ് വിഭാഗത്തിനെയും അറിയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്. ബിനുവിന്റെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എബിൻ ഓടിച്ച ജീപ്പിൽ നിന്നുമാണ് വ്യാജ മദ്യം കണ്ടെത്തിയത്. 7 മാസം മുൻപാണ് തിരുവന്തപുരം സ്വദേശിയായ ബിനു പൂപ്പാറയിലെ ബിവറേജസ് ഔട്ട്ലെറ്റിലേക്ക് സ്ഥലം മാറിയെത്തിയത്. എറണാകുളം ഭാഗത്ത് നിന്നാണ് ഇവർ വ്യാജ മദ്യം കൊണ്ടു വന്നതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ശാന്തൻപാറ സി.ഐ മനോജ്കുമാർ പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |