മൂന്നാം പ്രസവത്തിൽ സിസേറിയനിലൂടെ പശു ജന്മം നൽകിയത് ഇരട്ടത്തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടിക്ക്. മലയിൻകീഴ് പഞ്ചായത്തിലെ പേയാട് തച്ചോട്ടുകാവിലെ ശശിധരൻ എന്ന ക്ഷീരകർഷകന്റെ പശുവാണ് ഇരട്ടത്തലയും ഇരട്ട വാലുമുള്ള പശുക്കുട്ടിയ്ക്ക് ജന്മം നൽകിയത്.
വ്യാഴാഴ്ച അതിരാവിലെ മുതൽ പശുവിന് പ്രസവവേദന ആരംഭിച്ചിരുന്നു.ഏഴ് മണിയായിട്ടും പ്രസവം നടക്കാതെ വന്നപ്പോഴാണ് ശശിധരൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ ആർ വേണുഗോപാലിനെ വിവരം അറിയിച്ചത്. അദ്ദേഹം നടത്തിയ പരിശോധനയിൽ പ്രസവം അതിസങ്കീർണ്ണമാണെന്ന് കണ്ടെത്തി. തുടർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ എ കെ അഭിലാഷ്, തിരുപുറം വെറ്ററിനറി ഡിസ്‌പെൻസറിയിലെ ഡോ എസ് ബിജേഷ് എന്നിവരെ വിളിച്ചുവരുത്തി സിസേറിയൻ ശാസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു.
ഗർഭാവസ്ഥയിൽ തന്നെ മരിച്ചുപോയ രണ്ടു തലയും രണ്ടു വാലുമുള്ള വിചിത്രരൂപത്തെയാണ് സിസേറിയനിൽ പുറത്തെടുത്തത്. രാവിലെ 10 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അവസാനിച്ചത്. ജന്മനാ ഇത്തരം ശാരീരിക വൈകല്യങ്ങളുള്ള പശുക്കുട്ടികൾ ഉണ്ടാകുന്നത് അപൂർവ്വമാണെന്ന് ഡോ ആർ വേണുഗോപാൽ പറഞ്ഞു. കർഷന്റെ വീട്ടിൽ പശുവിനെ സിസേറിയൻ ചെയ്യുന്നത് ഏറെ ശ്രമകരമായിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്ക്‌ശേഷം പശു പൂർണ്ണ ആരോഗ്യം പ്രാപിച്ചു വരുന്നതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ ടി എം ബീനാ ബീവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |