ന്യൂയോർക്ക് : യു.എസിലെ ടെന്നസിയിലെ മെംഫിസ് നഗരത്തിൽ ആഫ്രിക്കൻ - അമേരിക്കൻ വംശജനായ ടയർ നിക്കോൾസ് (29) പൊലീസ് മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ടയറിനെ നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യം മെംഫിസ് പൊലീസ് ഇന്നലെ പുറത്തുവിട്ടതിന് പിന്നാലെ രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
പൊലീസുകാരുടെ തന്നെ ബോഡിക്യാമിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ടയറിന് പൊലീസുകാർ തലയിലും മുഖത്തും ശരീരത്തും ചവിട്ടുന്നതിന്റെയും ബാറ്റൺ കൊണ്ട് അടിക്കുന്നതിന്റെയും പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. 7നാണ് അശ്രദ്ധമായി വാഹനമോടിച്ചെന്ന പേരിൽ ടയറിനെ പൊലീസ് റോഡിൽ തടഞ്ഞിനിറുത്തി മർദ്ദിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടയർ 10ന് മരിച്ചു.
കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പൊലീസുകാരെ 20ന് ജോലിയിൽ നിന്ന് പുറത്താക്കി. കൊലക്കുറ്റം ചുമത്തപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ തുടർന്ന ഇവർ എല്ലാവരും ആഫ്രിക്കൻ - അമേരിക്കൻ വംശജരാണ്. നാല് പേർക്ക് ഇന്നലെ ജാമ്യം ലഭിച്ചു. വ്യാപക അക്രമണ സാദ്ധ്യത കണക്കിലെടുത്ത് വീഡിയോ പുറത്തുവിടുന്നതിന് മുന്നേ മെംഫിസിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ന്യൂയോർക്ക് സിറ്റി, വാഷിംഗ്ടൺ ഡി.സി, ഫിലാഡെൽഫിയ, ഷിക്കാഗോ, ഡിട്രോയ്‌റ്റ്, ബോസ്റ്റൺ, പോർട്ട്‌ലാൻഡ്, അറ്റ്‌ലാൻഡ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. പ്രതിഷേധങ്ങളെല്ലാം പൊതുവെ സമാധാനപരമായിരുന്നെങ്കിലും ടൈം സ്ക്വയറിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. ഏതാനും പേരെ അറസ്റ്റ് ചെയ്തു. ലോസ്ആഞ്ചലസിൽ ക്രോസ്‌റോഡ്സ് ഒഫ് ദ വേൾഡ് മാളിൽ പൊലീസുമായി ഏറ്റുമുട്ടിയ മൂന്ന് പേർ അറസ്റ്റിലായി.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ മെംഫിസിലെ പ്രതിഷേധക്കാർ ടെന്നസിയേയും ആർക്കാൻസാസിനേയും ബന്ധിപ്പിക്കുന്ന പാലത്തിൽ ഒത്തുകൂടി. ഇതിനിടെ പ്രതിഷേധക്കാർ ശാന്തത പാലിക്കണമെന്ന് ടയറിന്റെ കുടുംബവും പൊലീസും അഭ്യർത്ഥിച്ചു. പ്രതിഷേധക്കാർ ശാന്തത വെടിയരുതെന്ന് പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടിരുന്നു. ടയറിനെ മർദ്ദിക്കുന്നതിന്റെ ഭീകരമായ ദൃശ്യങ്ങൾ തന്നെ അഗാതമായി വേദനിപ്പിക്കുന്നതായി ബൈഡൻ പറഞ്ഞു.
മറ്റൊരു ജോർജ് ഫ്ലോയ്‌ഡ്
2020ൽ ആഫ്രിക്കൻ - അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് മർദ്ദിച്ച് കൊന്നതിന്റെ ആവർത്തനമാണ് ടയറിന്റെ മരണമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഫ്ലോയ്‌ഡിന്റെ മരണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അമേരിക്കയെ വിറപ്പിച്ചിരുന്നു. പൊലീസ് ക്രൂരമായി മർദ്ദിക്കുമ്പോഴും ടയർ അമ്മേ എന്ന് വിളിച്ച് കരയുന്നതും നിരപരാധിയാണെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. അടിയേറ്റ് അവശനായി നിലത്ത് കിടന്നിട്ടും പൊലീസ് ടയറിനെ വകവച്ചില്ല. പൊലീസുകാർ മർദ്ദിക്കുമ്പോഴും ടയർ അവരെ തിരിച്ചുമർദ്ദിക്കുന്നില്ലെന്നും വീഡിയോയിൽ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |