വെല്ലിംഗ്ടൺ: കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടർന്ന് ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരാളെ കാണാനില്ല. ഓക്ക്‌ലൻഡിൽ സാധാരണ വേനൽക്കാലത്ത് പെയ്യുന്ന മഴയുടെ 75 ശതമാനത്തോളം വെള്ളിയാഴ്ച 15 മണിക്കൂറിനിടെ മാത്രം പെയ്തു. വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ ഒഴിപ്പിച്ചു. പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ഓക്ക്‌ലൻഡ് എയർപോർട്ടിലേക്കുള്ള റോഡ് ഗതാഗതവും താറുമാറായി. ടെർമിനലുകളിൽ വെള്ളം കയറിയതോടെ എയർപോർട്ടിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. ആഭ്യന്തര സർവീസുകൾ ഇന്നലെ പുനരാരംഭിച്ചെങ്കിലും അന്താരാഷ്ട്ര സർവീസുകൾ ഇന്ന് രാവിലെ മുതലേ ആരംഭിക്കാനാകൂ. ബ്രിട്ടീഷ് ഗായകൻ എൽട്ടൺ ജോണിന്റെ വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന സംഗീത പരിപാടിയും റദ്ദാക്കി. ഏകദേശം 40,000ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നതാണ്. നഗരത്തിന്റെ വടക്ക്, വടക്ക് - പടിഞ്ഞാറ്, പടിഞ്ഞാറ് മേഖലയെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്. അതേ സമയം, മഴയുടെ ശക്തിയിൽ ഇന്നലെ അല്പം കുറവുണ്ടായത് ആശ്വാസമായി. ഇന്നും മഴ തുടരുമെന്നാണ് പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |