ചിറ്റിശ്ശേരി: പോളണ്ടിൽ കുത്തേറ്റു മരിച്ച സൂരജിന്റെ കുടുംബത്തിന് ആശ്വാസമേകാൻ മന്ത്രിയെത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്ന് റവന്യൂമന്ത്രി കെ. രാജൻ സൂരജിന്റെ അച്ഛൻ മുരളീധരനെയും, അമ്മ സന്ധ്യയെയും അറിയിച്ചു. ചിറ്റിശ്ശേരി സ്മരണ ജംഗ്ഷനിലെ ഓട്ടുകമ്പനിക്ക് സമീപത്തെ സൂരജിന്റെ വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങളോട് സർക്കാർ ഇടപ്പെടുമെന്ന് അറിയിച്ചത്.
ഏറ്റവും വേഗത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔപചാരിക നടപടികൾ പൂർത്തിയാക്കുന്നതിന് നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. മലയാളി അസോസിയേഷനുകളും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് രംഗത്തുണ്ട്. സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടുന്നുണ്ടെന്നും നിയമപരമായി ചെയ്യേണ്ട എല്ലാ നടപടികളും സർക്കാർ വേഗത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂരജിന്റെ അച്ഛൻ മുരളീധരൻ, അമ്മ സന്ധ്യ, സഹോദരി സൗമ്യ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരെ മന്ത്രി നേരിൽ കണ്ടു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിൻസ്, നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, തലോർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സൂരജും മാതാപിതാക്കളും തലോർ പി.ആർ പടിയിലാണ് താമസിക്കുന്നത്. സൂരജിന്റെ മാതൃ വീടാണ് ചിറ്റിശ്ശേരിയിൽ. സൂരജ് വളർന്നതും കൂടുതൽ കാലം ചെലവഴിച്ചതും ചിറ്റിശ്ശേരിയിലാണ്. ഞായറാഴ്ച വൈകീട്ട് സൂരജിന്റെ മാതാപിതാക്കളെയും സഹോദരിയും ബന്ധുക്കൾ ചിറ്റിശ്ശേരിയിലേക്ക് കൊണ്ടുവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |