കൊച്ചി: ഉയർന്ന പി.എഫ്. പെൻഷൻ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതിടെ, 2014ന് ശേഷം വിരമിച്ചവർക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം പി.എഫ്.ഒ വെട്ടിക്കുറച്ചു.
ഇന്നലെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തിയപ്പോഴാണ് ഉയർന്ന പെൻഷൻ ആനുകൂല്യം നഷ്ടമായതായി പലരും അറിയുന്നത്. 2014ന് ശേഷമുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ചുവന്ന ഉയർന്ന പെൻഷനാണ് മുന്നറിയിപ്പില്ലാതെ പിൻവലിച്ചത്.
അതേസമയം, 2022 നവംബർ 4ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷനു വേണ്ടിയുള്ള യോഗ്യത പുനപ്പരിശോധിക്കുന്ന പ്രക്രിയ തുടങ്ങിയതായി ഇ.പി.എഫ്.ഒ കൊച്ചി കാര്യാലയം അറിയിച്ചു.
2014ന് ശേഷം വിരമിച്ചവർക്ക് ഹയർ ഓപ്ഷന് അപേക്ഷിക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി മാർച്ച് 3 വരെയാണ്. ഇതുസംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിച്ചതായി പെൻഷൻകാർക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മൊത്തം ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കാൻ ഇനിയൊരു അറിയിപ്പിനുവേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ പി.എഫ്.ഒയും തൊഴിലുടമകളും ബാധ്യസ്ഥരാണെന്നും കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടും പി.എഫ്.ഒയിൽ നിന്നുള്ള നിർദ്ദേശം ലഭിക്കാത്തതിനാൽ സംയുക്ത അപേക്ഷ സമർപ്പിക്കാൻ തൊഴിലുടമകൾ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പി. ത്യാഗരാജൻ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് മദ്രാസ് ഹൈക്കോടതി കേസിൽ വ്യക്തത വരുത്തിയത്.
സുപ്രീംകോടതി വിധിയിലെ അവ്യക്തത മുതലെടുത്ത് കേന്ദ്രസർക്കാരും ഇ.പി.എഫ്.ഒ അധികൃതരും പെൻഷൻകാരെ നിരന്തരം ദ്രോഹിക്കുകയാണെന്ന് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി. മോഹനൻ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പി.എഫ് കേന്ദ്രങ്ങളിലേക്കും തിങ്കളാഴ്ച (ഫെബ്രുവരി 6) മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |