
കൊച്ചി: വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോട്ടയം വാഴൂർ പുളിക്കൽക്കവല വളയിൽ വീട്ടിൽ എം. മായയെയാണ് (48) പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
മുംബയിൽ നിന്ന് വൃക്ക തേടിയെത്തിയ ആളിന്റെ സഹോദരിയാണെന്ന് വരുത്തിത്തീർക്കാൻ മായ വ്യാജ രേഖ നിർമിച്ചതായാണ് കണ്ടെത്തൽ. ഇയാളുടെ പേര് സ്വന്തം റേഷൻ കാർഡിൽ ഉൾപ്പെടുത്തി സഹോദരനാണെന്ന് വ്യാജ രേഖയുണ്ടാക്കി. ഇതിനായി മുഖ്യ പ്രതി മുഹമ്മദ് നജീബ് മായയ്ക്ക് 25,000 രൂപ നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. അവയവ ദാനത്തിനുള്ള അനുമതിക്കായി ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി മുമ്പാകെ മായ തെറ്റായ വിവരങ്ങൾ സമർപ്പിച്ചു. ചോദ്യം ചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുഖ്യപ്രതി മുഹമ്മദ് നജീബിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. ഇയാളുടെ പ്രധാന അക്കൗണ്ട് കാക്കനാടുള്ള സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ചിലാണെന്ന് സ്ഥിരീകരിച്ചു. ഈ അക്കൗണ്ടിലൂടെ കോടികളുടെ ഇടപാട് നടന്നതായാണ് കണ്ടെത്തൽ. മുഹമ്മദ് നജീബിന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. റിമാൻഡിലുള്ള മുഹമ്മദ് നജീബിനെയും ഭാര്യ റഷീദയെയും വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. നജീബിന്റെ സാമ്പത്തിക ഇടപാടുകളും ഫോൺവിളി വിവരങ്ങളും പരിശോധിച്ചതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |